
ചെന്നൈ: വിജയ്ക്ക് മുന്നിൽ പുതിയ വെല്ലുവിളിയായി ഗവർണർ. തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകത്തിനു ഭൂരിപക്ഷമില്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വ്യക്തമാക്കി. 118 പേരുടെ പിന്തുണവേണമെന്ന് ഗവർണർ ആവശ്യപ്പെട്ടെന്ന് വിവരം.
കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിജയ് ഗവർണറെ കണ്ട് സർക്കാർ രൂപീകരണ അവകാശവാദം ഉന്നയിച്ചത്. മാത്രമല്ല നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങവെയാണ് ഗവർണറുടെ നടപടി.
കേവലഭൂരിപക്ഷം വേണമെന്ന് സുപ്രീംകോടതി വിധിയുണ്ടെന്ന് ഗവർണർ അറിയിച്ചതായും സൂചന. മാത്രമല്ല കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നൽകണമെന്നും ഗവർണർ അറിയിച്ചു. അങ്ങനെയെങ്കിൽ മാത്രമേ സത്യപ്രതിജ്ഞക്ക് അനുവാദം നൽകു എന്നാണ് നിലപാട്.
വിഷയത്തിൽ നിയമോപദേശം തേടാനാണ് ഗവർണറുടെ നീക്കം. കോൺഗ്രസ് പിന്തുണക്ക് പിന്നാലെ 113 എം എൽ എമാർ ഒപ്പിട്ട കത്താണ് വിജയ്യും ടി വി കെ പാർട്ടിയും നൽകിയത്. എന്നാൽ 234 അംഗ നിയമസഭയിൽ 118 എന്ന സംഖ്യ കടന്നാൽ മാത്രമേ ഭൂരിപക്ഷമാകും. ടിവികെക്ക് കേവല ഭൂരിപക്ഷത്തിനായി 5 സീറ്റുകൾ കൂടി ആവശ്യമുണ്ട്.







