
ഡൽഹി: സോഷ്യൽ മീഡിയയിൽ തരംഗമായ കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് അപ്രത്യക്ഷമായി. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാനും ശ്രമം നടന്നതായി റിപ്പോർട്ടുകൾ. തൊട്ടുപിന്നാലെ സിജെപി പുതിയ എക്സ് അക്കൗണ്ട് തുറന്നു. കോക്രോച്ച് ഈസ് ബാക്ക് എന്ന പേരിലാണ് അക്കൗണ്ട്.
ഞങ്ങളെ ഒഴിവാക്കാൻ പറ്റുമെന്ന് കരുതിയോ എന്ന് എക്‌സിൽ അവർ കുറിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി.
അക്കൗണ്ട് പൂട്ടിയത് പ്രതീക്ഷിച്ചത് സംഭവിച്ചെന്നാണ് സ്ഥാപകൻ അഭിജീത്ത് ദീപ്ക്കേയുടെ പ്രതികരണം. അക്കൗണ്ട് തുറക്കുമ്പോൾ കാണിക്കുന്ന പോപ്പ് – അപ്പ് സന്ദേശത്തിന്‍റെ ചിത്രം ഉൾപ്പെടെ പങ്കുവച്ചുകൊണ്ടാണ് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ ഇക്കാര്യം അറിയിച്ചത്.
ബിജെപിയെക്കാൾ ഇൻസ്റ്റാഗ്രാമിൽ ജനപിന്തുണ ലഭിച്ചത് വിലക്കിന് കാരണം. അതിന് 4 ദിവസം മാത്രമാണ് വേണ്ടി വന്നത്.യുവത്വത്തിന്റെ ശക്തിയെ കുറച്ചുകാണരുത്. കോക്രോച്ച് ഈസ് ബാക്ക് എന്ന പുതിയ അക്കൗണ്ടിലൂടെയാണ് പ്രതികരണം.
165 K പേരാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയെ എക്‌സിലൂടെ ഫോളോ ചെയ്തത്. എന്നാല്‍ 12.6 മില്ല്യണ്‍ ആളുകള്‍ ഫോളോ ചെയ്യുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇപ്പോഴും നിലവിലുണ്ട്. മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദമെന്ന മുദ്രാവക്യവുമായി എത്തുന്ന സിജെപി ഒരു ജെന്‍സി മൂവ്മെന്‍റായി മാറിക്കൊണ്ടിരിക്കുകയാണ്.







