
കാസർഗോഡ്: മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ കെ.എം. ഷാജിയെ സമൂഹമാധ‍്യമത്തിൽ അധിക്ഷേപിച്ചു കൊണ്ട് പോസ്റ്റിട്ട പൊലീസ് ഉദ‍്യോഗസ്ഥനെതിരെ നടപടി. വാട്‌സ്ആപ്പ് സന്ദേശത്തില്‍ കെ എം ഷാജിയെ വര്‍ഗീയവാദി എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി.
വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്തിനെ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡിയാണ് അന്വേഷണ വിധേയമായി സുജിത്തിനെ സസ്പെന്റ് ചെയ്തത്. പൊലീസ് ഫ്രണ്ട്സ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ കെ.എം. ഷാജി വർഗീയവാദിയാണെന്ന് ആരോപിച്ചായിരുന്നു പോസ്റ്റ്.
“സത്യപ്രതിജ്ഞ ചടങ്ങിനെത്തി പിണറായി വിജയൻ. ഈ വീഡിയോ നിങ്ങൾ സൂക്ഷിച്ചൊന്ന് കാണണം. കഴിഞ്ഞ രണ്ട് സത്യപ്രതിജ്ഞ ചടങ്ങുകളും യുഡിഎഫ് മുട്ടുന്യായങ്ങൾ പറഞ്ഞ് ബഹിഷ്ക്കരിച്ചിരുന്നു. അത് അവരുടെ സംസ്കാരം. ഇന്ന് അതൊന്നും കാര്യമാക്കാതെ ചടങ്ങിനെത്തിയ പിണറായി വിജയനെ സ്വീകരിക്കുന്ന കോൺഗ്രസുകാരെയും കേരള കോൺഗ്രസുകാരെയും എന്തിന് പിണറായി കൊടുവിഷം എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖറിനെയും പരനാറിയെന്ന് വിശേഷിപ്പിച്ച പ്രേമചന്ദ്രനേയും നിങ്ങൾക്ക് കാണാം. എന്നാൽ ആ ഭാഗത്തു നിന്നും തൂവാല കൊണ്ട് മുഖം തുടച്ച് സ്കൂട്ടാകുന്ന ഒരു വർഗീയവാദിയെയും നിങ്ങൾക്ക് കാണാം. ഉറക്കത്തിൽപോലും മതം മതം മതമാണ് പ്രശ്നം എന്ന് പുലമ്പുന്ന കെ എം ഷാജിയെ. മൈക്ക് കെട്ടി അണികളുടെ മുന്നിൽ തെറിവിളിച്ച് ആളാകാൻ ഏതവനും പറ്റും ഷാജിയെ. ആ മനുഷ്യന്റെ മുന്നിൽ നിവർന്ന് നിൽക്കാൻ നിന്റെ മുട്ടുവിറക്കും ഷാജിയെ. നീ നിന്ന് വിറയ്ക്കാൻ പോകുന്നതേയുള്ളൂ”.- എന്നായിരുന്നു പോസ്റ്റ്.







