
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെയും വീടുകളിലെ ഇഡി റെയ്ഡിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിക്കുകയാണ് ഇഡി റെയ്ഡിന്റെ ലക്ഷ്യമെന്ന് എം വി ഗോവിന്ദന് പറഞ്ഞു. പ്രതിപക്ഷത്തുള്ളവരെ ഇഡിയെ ഉപയോഗിച്ച് കേന്ദ്രം വേട്ടയാടുന്നു.
എടുക്കുന്ന കേസുകളിൽ ഒരു ശതമാനപോലും ശിക്ഷിക്കപ്പെടുന്നില്ലെന്ന സുപ്രീംകോടതി ചൂണ്ടികാണിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു. പിണറായി വിജയനെ പ്രതിയാക്കാന്‍ ബോധപൂര്‍വ്വമായി കെട്ടിച്ചമച്ച കേസാണിത്. പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിക്കെതിരായ കടന്നുകയറ്റത്തിന്റെ അവസാന ആയുധമാണിതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇഡി റെയ്ഡിനെതിരെ കേരളത്തിലെ മുഴുവൻ ബ്രാഞ്ചുകളുടേയും നേതൃത്വത്തിൽ ഇന്ന് പന്തം കൊളുത്തി പ്രകടനം നടത്തുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. കോണ്‍ഗ്രസ്- ബിജെപി ഡീലിന്റെ ഭാഗമാണ് റെയ്ഡെന്നും ഭരണഘടനാ വിരുദ്ധമായി പിണറായി വിജയനെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.







