
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം ഋഷഭ് പന്തിന് രക്ഷകരായ ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആനുമോദിച്ചു. വാഹനാപകടത്തെ തുടർന്ന് കത്തി നശിച്ച കാറിൽ നിന്നും ബസ് ഡ്രൈവര്‍ സുശീല്‍ കുമാറും കണ്ടക്ടര്‍ പരംജീത്തുമാണ് ഋഷഭിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.
തുടർന്നാണ് ഹരിയാന റോഡ്‌വേയ്‌സ് ഇരുവരേയും ആദരിച്ചത്.ചടങ്ങിൽ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും അനുമോദനപത്രവും ഫലകവും നല്‍കി. ഇരുവരുടെയും സമയോചിതമായ ഇടപെടലാണ് പന്തിന് രക്ഷയായത് എന്ന് ഹരിയാന റോഡ്‌വേയ്‌സ് പാനിപ്പത്ത് ഡിപ്പോ ജനറല്‍ മാനേജര്‍ കുല്‍ദീപ് ജംഗ്ര പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് ഋഷഭിന്റെ കാർ അപകടത്തിൽ പെട്ടത്. കാർ അമിത വേഗതയിലായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ റൂര്‍ക്കീക്ക് സമീപമായിരുന്നു അപകടം. ഹരിദ്വാറില്‍ നിന്ന് മടങ്ങുമ്പോഴാണ് അപകടം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്.
സുശീൽ കുമാറും പരംജിത്തും ഋഷഭ് പന്തിനെ കാറില്‍ നിന്ന് പുറത്തെടുത്തതിന് പിന്നാലെ കാറിന് തീ പിടിക്കുകയായിരുന്നു. അപകടസമയത്ത് ഋഷഭ് പന്ത് കാറില്‍ ഒറ്റയ്ക്കായിരുന്നു.
ഋഷഭ് പന്ത് അപകടനില തരണം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ നെറ്റിയില്‍ രണ്ട് മുറിവുകളും, വലതു കാല്‍മുട്ടിലെ ലിഗമെന്റിന് കീറലും സംഭവിച്ചു. കൂടാതെ കാല്‍വിരലുകള്‍ക്കും പുറകിലും പരുക്കുകളുണ്ട് എന്നാണ് റിപ്പോർട്ടുകൾ .







