

ന്യൂഡൽഹി: മാധ്യമപ്രവർത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയിൽ മോചിതനായി. നീണ്ട 27 മാസത്തെ ജയിൽവാസത്തിന് ശേഷമാണ് സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായത്. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പന്‍റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്.
തന്‍റെ മോചനത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാ മാധ്യമപ്രവർത്തകരോടും പൊതുസമൂഹത്തോടും ലക്നൌ ജയിലിൽ നിന്നും പുറത്തിറങ്ങിയ കാപ്പൻ നന്ദിയറിയിച്ചു. ‘പല സഹോദരൻമാരും കള്ളക്കേസിൽ കുടുങ്ങി ജയിലിൽ ഇപ്പോഴും കഴിയുന്നുണ്ട്. അവർക്കൊന്നും നീതി ലഭിക്കാത്ത കാലം വരെയും നീതി പൂർണമായി നടപ്പിലായെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലക്നൗ ജയിലിൽ നിന്നും പുറത്തിറങ്ങിയ കാപ്പൻ ഇനി പോകുന്നത് ഡൽഹിയിലേക്കാണ്. ആറ് ആഴ്ചക്ക് ശേഷമാകും കേരളത്തിലേക്ക് മടങ്ങുക.
നേരത്തെ രണ്ട് തവണ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചിരുന്നു. ഹത്രാസ് ബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് ഉത്തര്‍പ്രദേശ് പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്യുന്നത്. ഡല്‍ഹിക്കടുത്ത് മഥുര ടോള്‍ പ്ലാസയില്‍ വച്ച് 2020 ഒക്ടോബര്‍ അഞ്ചിനായിരുന്നു അറസ്റ്റ്.







