
വർക്കല: ചെമ്മരുത്തി പഞ്ചായത്തിലെ തച്ചോട്, ചാവടി മുക്ക് മാർക്കറ്റുകളിൽ നിന്ന് പഴകിയ മത്സ്യം പിടികൂടി. ഭക്ഷ്യസുരക്ഷാ വിഭാഗവും പഞ്ചായത്ത് ആരോഗ്യ വിഭാഗവും സംയുക്തമായി പരിശോധന നടത്തി. തച്ചോട്, ചാവടിമുക്ക് മാർക്കറ്റുകളിൽ പതിവായി പഴകിയതും രാസവസ്തുക്കൾ കലർത്തിയതുമായ മത്സ്യം വിൽപ്പനയുണ്ടെന്ന് പരാതിയുണ്ടായിരുന്നു. മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബ് നടത്തിയ പരിശോധനയിലാണ് 45 കിലോയോളം മത്സ്യങ്ങൾ പഴകിയതാണെന്ന് കണ്ടെത്തിയത്.
തച്ചോട് മത്സ്യ മാർക്കറ്റിൽ നിന്ന് 15 കിലോ കോഴിയാളെയും ചാവടിമുക്ക് മാർക്കറ്റിൽ നിന്ന് 10 കിലോയോളം ചൂരയും കല്ലമ്പലം മാർക്കറ്റിൽ നിന്ന് 20 കിലോയോളം ചൂരയും പിടിച്ചെടുത്തു അമോണിയ പുരട്ടിയത് കൂട്ടത്തിലുണ്ടായിരുന്നത് കണ്ടെത്തി. ഐസ് ഇടാതെ ഫ്രഷ് ആണെന്ന വ്യാജേന മണൽ വിതറിയാണ് ഇപ്പോഴും വിൽപ്പന നടത്തുന്നത്.ഇത് തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും വർക്കല സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ഡോക്ടർ പ്രവീൺ പറഞ്ഞു. മൊത്ത വിപണന കേന്ദ്രങ്ങളിലും പരിശോധന നടന്നു.







