
കാട്ടാക്കട: പൂവച്ചലിൽ കാർ സൈക്കിളിലിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. കാട്ടാക്കട പൂവച്ചൽ അരുണോദയത്തിൽ അരുൺകുമാർ ദീപ ദമ്പതികളുടെ മകൻ ആദി ശേഖർ ആണ് കഴിഞ്ഞ ആഴ്ച്ച മരിച്ചത്. ആദ്യം ഇത് ഒരു വാഹനാപകപടം എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന ദൃശ്യങ്ങളിൽ നിന്ന് ഇത് ഒരു കൊലപാതകമാണെന്നാണ് വ്യക്തമാക്കുന്നത്.
പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ മുൻവശത്ത് വച്ചാണ് ബുധനാഴ്ച വൈകുന്നേരം 5 മണിയോടെ അപകടം നടന്നത്. സൈക്കിൾ ചവിട്ടുകയായിരുന്ന ആദി ശേഖറിനെ പടിയന്നൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു.
ആദിശേഖറിനെ കാറിടിക്കുന്ന വീഡിയോ ഇപ്പോൾ സൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിൽ ആദിശേഖറും കൂട്ടുകാരനും സൈക്കിളിൽ കയറുന്നതും മുന്നോട്ട് പോകുന്നതും അതിനു പിന്നാലെയാണ് നിർത്തിയിട്ടിരുന്ന കാർ ആദിയെ മാത്രം ലക്ഷ്യമാക്കി കുതിക്കുന്നതും. ഇതിന്റെ പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. ആദിശേഖറും കൂട്ടുകാരനും സൈക്കിളിൽ കയറുന്നതും മുന്നോട്ട് ഓടിച്ച് പോകുന്നതും സൈഡിൽ നിർത്തിയിട്ടിരുന്ന കാറിനെ ഡ്രൈവർ കാണുന്നുണ്ട് എന്നത് വ്യക്തമാണ്. കുട്ടികൾ മുന്നോട്ട് നീങ്ങി പത്ത് പതിനഞ്ച് സെക്കന്റ് കഴിഞ്ഞാണ് കാറ് മുന്നോട്ട് എടുക്കുന്നതും ആദിശേഖറിനെ ഇടിച്ച് തെറിപ്പിക്കുന്നതും. തുടർന്ന് കുട്ടിയെ ഇടിച്ചുതെറിപ്പിച്ച ശേഷം വണ്ടി ആ കുഞ്ഞു ശരീരത്തിലൂടെ കേറി ഇറങ്ങുന്നതും വിഡിയോയിൽ നിന്ന് വ്യക്തമാണ്. ഇത്രയും തെളിവ് ഉണ്ടായിരിക്കെ ഡ്രൈവറിനെതിരെ 304 വകുപ്പ് മാത്രമാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ വിഡിയോയിൽ ഇത് മനഃപൂർവും ഉള്ള നരഹത്യയാണെന്ന് വ്യക്തമാണ്.
കുട്ടിയോടുള്ള മുൻവൈരാഗ്യമാണ് പ്രതിയെ കൊണ്ട് ഈ ക്രൂര കൃത്യം ചെയ്യിപ്പിച്ചതെന്നും ആരോപണമുണ്ട്. പ്രതി പതിവായി പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലിൽ മൂത്രമൊഴിക്കുന്ന വ്യക്തിയായിരുന്നുവെന്നും ഇത് ഒരു ദിവസം ആദിശേഖർ ചോദ്യം ചെയ്തുവെന്നും ഇതിൽ പ്രകോപിതനായിയാണ് കുട്ടിയെ ഇയാൾ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ഒരാഴ്ചയായിട്ടും വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹത തുടരുകയാണ്. പോലീസ് കേസ് അന്വേഷിക്കുകയാണ്. ഉടൻ തന്നെ പ്രതിയെ പിടികൂടുമെന്നാണ് കാട്ടാക്കട ഡി വൈ എസ് പി പറയുന്നത്.







