
കഴക്കൂട്ടം: കഴക്കൂട്ടത്ത് യുവാവിന് ക്രൂര മർദനം. മുൻ വൈരാഗ്യത്തെ തുടർന്നാണ് മർദനമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കാര്യവട്ടം ഗവ.കോളേജിലെ ഒഴിഞ്ഞ സ്ഥലത്ത് യുവാവിനെ വിളിച്ചു വരുത്തി മർദിക്കുകയായിരുന്നു. 26 വയസുള്ള നിർമലിനു നേരെയാണ് ആക്രമണം ഉണ്ടായത്.
ഏഴംഗ സംഘമാണ് യുവാവിനെ ക്രൂരമായി മർദിച്ചത്. ആക്രമണത്തിൽ യുവാവിന്റെ പല്ലിടിച്ച് തകർത്തതായി പരാതി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
ചെമ്പഴന്തി നിർമ്മലാലയത്തിൽ നിർമ്മൽ സംഭവത്തെ തുടർന്ന് പോലീസിൽ പരാതി നൽകി. കുളത്തൂർ സ്വദേശികളായ ഷാ രാജീവ്, ആദർഷ് ,മേനംകുളം സ്വദേശി ഗൗതം, കഴക്കൂട്ടം സ്വദേശികളായ ഷിജു, ഗണേഷ്, രോഹിത്, അദ്വൈത് എന്നിവർ ചേർന്ന് മർദ്ദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
നിർമൽ ബാംഗ്ലൂരുവിൽ ആയിരുന്നു. തുടർന്ന് ഒന്നാം പ്രതിയായ ഷാ രാജീവ് നിർമലിനെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു നാട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കാറിൽ കയറ്റി കാര്യവട്ടം ഗവ.കോളേജ് ഗ്രൗണ്ടിൽ കൊണ്ട് പോയി മർദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
അതിനിടയിൽ ഷാ രാജീവിൻ്റെ സുഹൃത്തുക്കളായ ആറംഗ സംഘം സംഭവ സ്ഥലത്ത് എത്തി ഇരുമ്പ് വടിയും തടി കഷണങ്ങൾ കൊണ്ടും ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ നിർമ്മലിൻ്റെ രണ്ട് പല്ലുകൾ പൊട്ടുകയും ശരീരമാസകലം മർദ്ദനം ഏൽക്കുകയും ചെയ്തു.
നിർമ്മൽ ഷാ രാജീവിൻ്റ കുടുംബത്തെക്കുറിച്ച് മോശമായി സംസാരിച്ചിരുന്നു. ഇതിൻ്റെ വൈരാഗ്യം കൊണ്ടാണ് നിർമ്മലിനെ കാറിൽ കയറ്റി കൊണ്ട് പോയി മർദ്ദിച്ചതെന്നാണ് പോലീസ് പറയുന്നത്. പ്രതികളെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു.







