
തൃശ്ശൂര്‍: കഴിഞ്ഞ ദിവസമാണ് ടി ടി ഇ വിനോദിനെ ട്രെയിനിൽ നിന്ന് ഒഡീസ സ്വദേശി തള്ളിയിട്ട് കൊലപ്പെടുത്തിയത്. ഈ വാർത്തയുടെ ഞെട്ടൽ മാറുന്നതിനു മുന്നേയാണ് ഇപ്പോഴിതാ മറ്റൊരു ടി ടി ഇയ്ക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയിൽ(12076) വെച്ചാണ് ടിടിഇ ആക്രമിക്കപ്പെട്ടത്. ഭിക്ഷാടകന്റെ ആക്രമണത്തിൽ ടി ടി ഇ ജയ്സൺ തോമസിനാണ് പരിക്കേറ്റത്. ഈ ആക്രമണവും ടിക്കറ്റ് ചോദിച്ചതിലുള്ള പക ആണെന്നാണ് റിപ്പോർട്ട്. ടിടിഇയുടെ കണ്ണിന് സമീപം ഇയാൾ മാന്തുകയായിരുന്നു.
തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ നീങ്ങി തുടങ്ങിയപ്പോഴാണ് സംഭവം. ട്രെയിൻ എടുത്തതും ഒരാൾ ഓടി ട്രെയിനിൽ കയറുന്നത് ജെയ്സന്റെ ശ്രദ്ധയിൽപ്പെട്ടുവെന്നും തുടർന്ന് ഇയാളോട് ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ ടിക്കറ്റ് ഇല്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും ജെയ്സൺ പറയുന്നു.
തുടർന്ന് ട്രെയിനിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടപ്പോഴാണ് ഇയാൾ ടി ടി ഇയെ ആക്രമിച്ചത്. ആക്രമിച്ച ഉടനെ ഇയാൾ ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. ട്രെയിനുകളിൽ ആക്രമണങ്ങൾ തുടർകഥയാകുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് മതിയായ സുരക്ഷ ലഭിക്കുന്നില്ലെന്ന ആരോപണം ഇതോടൊപ്പം ഉയരുന്നുണ്ട്.







