
ഹത്രസ്: ഉത്തര്‍പ്രദേശിലെ ഹാത്രാസിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ഉയരുന്നു. നിലവിൽ മരിച്ചവരുടെ എണ്ണം 130 കടന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 116 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 100 സ്ത്രീകളും 7 കുട്ടികളും ഉൾപ്പെടും.പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ചവിട്ടേറ്റും ശ്വാസംമുട്ടിയുമാണ് മരണങ്ങളെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെയായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. ഫൂൽറായി ഗ്രാമത്തിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു പരിപാടി. ഭോലെ ബാബ എന്ന് വിളിക്കുന്ന സകർ വിശ്വഹരിയുടെ നേതൃത്വത്തിൽ ഇവിടെ പ്രാർത്ഥന പരിപാടിയാണ് ദുരന്തം സംഭവിച്ചത്. മൃതദേഹങ്ങളും വിവിധ ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്. ദുരന്തത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവിൽ പോയെന്നാണ് വിവരം.
അതെ സമയം അപകടസ്ഥലം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശനം നടത്തി. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
മാനവ മംഗൾ മിലാൻ സദ്ഭാവനാ സംഗം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. 80,000 ആളുകൾക്ക് മാത്രമായിരുന്നു മുൻകൂർ അനുമതി വാങ്ങിയിരുന്നത്. എന്നാൽ 2.5 ലക്ഷത്തോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ഭോലെ ബാബയെ കാണാൻ വേണ്ടി ആളുകൾ തിരക്കുകൂട്ടിയതാണ് അപകടത്തിനിടയാക്കിയതെന്നും ബാബയുടെ കാൽ പതിഞ്ഞ മണ്ണെടുക്കാൻ ചിലർ ശ്രമിച്ചതാണ് കാരണമെന്നും റിപ്പോർട്ടുകളുണ്ട്.


