
തിരുവനന്തപുരം: ആർ എസ് എസ് ബന്ധം ആരോപിച്ച് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ തകർക്കാനും സർക്കാരിനെ ദുർബലപ്പെടുത്താനുമുള്ള വൻഗൂഢാലോചനയാണ് ഇപ്പോഴത്തെ വിവാദങ്ങൾക്കുപിന്നിലെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സമഗ്ര അന്വേഷണം ആവശ്യമാണെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് ആവശ്യപ്പെട്ടു. രണ്ടാം പിണറായിസർക്കാർ അധികാരത്തിൽ വന്നതുമുതൽ തുടങ്ങിയതാണ് സർക്കാരിന്റെ പ്രതിച്ഛായ തകർക്കാനുള്ള ഒളിയമ്പുകൾ. എന്നാൽ ഓരോ ഒളിയമ്പുകളും തിരിഞ്ഞുകുത്തുകയോ ചീറ്റിപ്പോവുകയോ ചെയ്തിട്ടുണ്ട്. ഇനിയും എൽ ഡി എഫ് സർക്കാർ വരുമോ എന്നുള്ള ഭയമാണ് പ്രതിപക്ഷത്തെ വിറളിപിടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൻവർ എം എൽ എ ഏതു സാഹചര്യത്തിലാണ് പ്രതിപക്ഷത്തിനു ചട്ടുകമായതെന്നും അന്വേഷണം ആവശ്യമാണ്. ഐ എൻ എൽ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സൺറഹീം അധ്യക്ഷത വഹിച്ചു. ജില്ലാ വർക്കിങ് പ്രസിഡന്റ് ബഷറുള്ള, ജനറൽ സെക്രട്ടറി സബീർ തൊളിക്കുഴി, സെക്രട്ടറിമാരായ യൂസഫ് ബീമാപ്പള്ളി, നസീർ തോളിക്കോട്, വൈസ് പ്രസിഡന്റുമാരായ വിഴിഞ്ഞം സഫറുള്ള, ബീമാപ്പള്ളി ഹിദായത്ത് തുടങ്ങിയവർ സംസാരിച്ചു.







