
തിരുവനന്തപുരം: തലസ്ഥാനത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി. പ്രധാന പൈപ്പ് മാറ്റി സ്ഥാപിച്ചു. ഇതോടെ നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം സാധാരണ നിലയിലാകും. റെയില്‍ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായിട്ടാണ് നഗരത്തിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പണി ആരംഭിച്ചത്. ഇതേ തുടർന്നാണ് നഗരത്തിൽ കുടിവെള്ളം ദിവസങ്ങളോളം മുടങ്ങിയത്.
ഇന്നലെ രാത്രി 10 മണിയോടെയാണ് പമ്പിങ് പുനരാരംഭിച്ചത്. ഇതോടെ കഴിഞ്ഞ നാല് ദിവസമായി മുടങ്ങിയ വെള്ളം പല ഭാഗങ്ങളിലും എത്തിത്തുടങ്ങി. ഉയര്‍ന്ന സ്ഥലങ്ങളില്‍ വൈകിട്ടോടെ ജലവിതരണം പൂര്‍വസ്ഥിതിയിലാകുമെന്നാണ് അറിയുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ലഭിച്ചു തുടങ്ങി.
ആറ്റുകാൽ, ഐരാണിമുട്ടം തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യം വെള്ളം എത്തിത്തുടങ്ങിയത്. വൈകുന്നേരത്തോടെ എല്ലാ സ്ഥലങ്ങളിലും വെള്ളം എത്തും. അതേസമയം ജല വിതരണ പ്രശ്നത്തില്‍ വാട്ടർ അതോറിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി കെ പ്രശാന്ത് എംഎല്‍എ രംഗത്തെത്തി. ജല അതോറിറ്റി ഉദ്യോഗസ്ഥന്മാര്ക്ക് പിഴവ് സംഭവിച്ചുവെന്നും ഇത് സംബന്ധിച്ച് മന്ത്രിക്ക് പരാതി നൽകുമെന്നും എം എൽ എ അറിയിച്ചു.
തിരുവനന്തപുരം പോലുള്ള വലിയ നഗരത്തില്‍ ജല വിതരണത്തിന് അനുഭവസ്ഥരായ ഉദ്യോഗസ്ഥരെ വെക്കണമെന്നും നേമത്ത് പണി നടക്കുമ്പോള്‍ നഗരത്തില്‍ മൊത്തം വെള്ളം മുട്ടിക്കേണ്ട സാഹചര്യമില്ലെന്നും എം എൽ എ പറഞ്ഞു.







