spot_imgspot_img

ബ്രഹ്‌മപുരത്ത് സി.ബി.ജി പ്ലാന്റ് മാർച്ച് അവസാനത്തോടെ യാഥാർത്ഥ്യമാകും: മന്ത്രി എം.ബി രാജേഷ്

Date:

എറണാകുളം: ബ്രഹ്‌മപുരത്ത് സി.ബി.ജി (കംപ്രസ്ഡ് ബയോ ഗ്യാസ്) പ്ലാന്റ് മാർച്ച് അവസാനത്തോടെ യാഥാർത്ഥ്യമാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ കേന്ദ്രം സന്ദർശിച്ച ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

റെക്കോർഡ് വേഗത്തിലാണ് ബി.പി.സി.എല്ലിന്റെ നേതൃത്വത്തിൽ പ്ലാന്റിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. പ്രതിദിനം 150 ടൺ മാലിന്യം സംസ്‌കരിച്ച് 15 ടൺ ബയോഗ്യാസ് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റാണ് ഇത്. പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന ഗ്യാസ് പൈപ്പ് ലൈനിലൂടെ റിഫൈനറിയിൽ എത്തിച്ച് ഉപയോഗിക്കും.

കൊച്ചിയിലെ പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാകുന്നതിനൊപ്പം തിരുവനന്തപുരത്തും കോഴിക്കോടും പുതിയ പ്ലാന്റുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ബി.പി.സി.എൽ തന്നെയാണ് നിർമ്മാണത്തിന് നേതൃത്വം നൽകുക. കൂടാതെ കണ്ണൂർ, കൊല്ലം, ചങ്ങനാശേരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ചർച്ചകൾ പുരോഗമിക്കുകയാണ്.

ബ്രഹ്‌മപുരം അപകടത്തെ മാലിന്യമുക്ത നവകേരള സൃഷ്ടിക്കുള്ള അവസരമായാണ് സർക്കാർ കണ്ടത്. 2023 ലെ അപകട ശേഷം ബ്രഹ്‌മപുരത്തെ ഒരു പൂങ്കാവനമാക്കി മാറ്റും എന്ന് ഉറപ്പു നൽകിയിരുന്നു. അന്നതിനെ പരിഹസിച്ചവർ ഉണ്ട്. എന്നാൽ കൊച്ചിക്ക് സർക്കാർ നൽകിയ വാക്ക് പാലിക്കുകയാണ്.

ബ്രഹ്‌മപുരത്തെ മാലിന്യമലകൾ ഓരോന്നായി ഇല്ലാതാവുകയാണ്. ബ്രഹ്‌മപുരത്ത് പതിറ്റാണ്ടുകളായി കുന്നുകൂടിക്കിടന്ന മാലിന്യമാണ് ബയോ മൈനിംഗിലൂടെ നീക്കം ചെയ്യുന്നത്. ബയോമൈനിംഗ് 75 ശതമാനം പൂർത്തിയായി. ആകെ കണക്കാക്കിയ 8,43,000 ടൺ മാലിന്യത്തിൽ 6,08,325 ടൺ മാലിന്യം ബയോ മൈനിംഗിലൂടെ നീക്കി. ഇങ്ങനെ 18 ഏക്കർ സ്ഥലം വീണ്ടെടുക്കാനും കഴിഞ്ഞു. ആകെയുള്ള 39 ഏക്കർ സ്ഥലത്തിന്റെ 46 ശതമാനമാണിത്. മാലിന്യം നീക്കം ചെയ്ത പ്രദേശത്താണ് സി.ബി.ജി പ്ലാന്റ് ഒരുങ്ങുന്നതും.

സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം കേരള ഖര മാലിന്യ പരിപാലന പദ്ധതിയും ശുചിത്വമിഷനും ചേർന്ന് തയ്യാറാക്കിയ 706.55 കോടിയുടെ പദ്ധതിക്ക് കൊച്ചി കോർപറേഷൻ കൗൺസിൽ കഴിഞ്ഞ ദിവസം അംഗീകാരം നൽകി. ബയോമൈനിംഗിലൂടെ വീണ്ടെടുത്ത പ്രദേശത്താകും മാസ്റ്റർ പ്ലാൻ നടപ്പാക്കുക.

കൊച്ചിയിലെ ബ്രഹ്‌മപുരം, തൃശൂരിലെ ലാലൂർ, കോഴിക്കോട്ടെ ഞെളിയൻപറമ്പ്, കൊല്ലത്തെ കുരീപ്പുഴ ചണ്ടിഡിപ്പോ, ഗുരുവായൂരിലെ ശവക്കോട്ട തുടങ്ങി മാലിന്യക്കൂനകളായി അറിയപ്പെട്ടിരുന്ന സ്ഥലങ്ങൾക്ക് പുതിയ മുഖം നൽകാൻ സർക്കാരിന് കഴിഞ്ഞു. കേരളത്തിലെ 59 മാലിന്യക്കൂനകളിൽ 24ഉം പൂർണമായി വൃത്തിയാക്കി സ്ഥലം വീണ്ടെടുക്കാൻ കഴിഞ്ഞു. ബ്രഹ്‌മപുരം ഉൾപ്പെടെ 10 സ്ഥലങ്ങളിൽ ഈ പ്രവൃത്തി അവസാനഘട്ടത്തിലാണ്. 25 സ്ഥലങ്ങളിൽ പ്രവൃത്തി ആരംഭിച്ചിരിക്കുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ മാലിന്യക്കൂനകളില്ലാത്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബ്രഹ്‌മപുരം തീപിടുത്തത്തിന് പിന്നാലെയാണ് ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിൻ സർക്കാർ ഏറ്റെടുത്തത്. നാടാകെ ഇതിനൊപ്പം അണിനിരക്കുകയും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളും കൈകോർത്ത് ക്യാമ്പയിൻ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. മാർച്ച് 30 ഓടെ മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ഫലപ്രാപ്തിയിലെത്തിക്കാൻ വിപുലമായ ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്.

സംസ്ഥാനത്തെ ആകെ മുന്നേറ്റത്തിനൊപ്പം കൊച്ചിയിലും മാലിന്യ സംസ്‌കരണത്തിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിഞ്ഞു. മാലിന്യം വലിച്ചെറിയുക, ബ്രഹ്‌മപുരത്ത് തള്ളുക എന്ന മനോഭാവത്തിൽ നിന്ന് ശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിലേക്ക് കൊച്ചി മാറിവരുന്നു. ഡോർ ടു ഡോർ കളക്ഷൻ 93.62 ശതമാനത്തിലേക്ക് ഉയർന്നു. 2023 മാർച്ചിൽ വെറും രണ്ട് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികൾ ഉണ്ടായിരുന്നത് 2025 ൽ 60 ആയി ഉയർന്നു. 2120 പരിശോധനകൾ നടത്തുകയും 13,962941 രൂപ പിഴ ഈടാക്കുകയും ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്കു വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിച്ചു

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്കു വാങ്ങിയ വിദ്യാർത്ഥികളെ...

പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പൂർവ്വ വിദ്യാർഥി സംഗമം സംഘടിപ്പിക്കുന്നു. വെട്ടുതുറ B.P.M.U.P.S സ്കൂളിൽ 1997-ൽ...

തിരുവനന്തപുരത്ത് യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; പ്രതി പോലീസ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ കൊന്ന് കുഴിച്ചുമൂടി. തിരുവനന്തപുരം നെയ്യാറ്റിൻകര വെള്ളറട പനച്ചമൂട്...

കൊല്ലം മേയര്‍ക്കെതിരെ ഭീഷണി മുഴക്കിയ കേസ്; തിരുവനന്തപുരം സ്വദേശിയായ പ്രതി പിടിയിൽ

കൊല്ലം: കൊല്ലം മേയർ ഹണി ബെഞ്ചമിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ പൊലീസ്...
Telegram
WhatsApp