
പത്തനംത്തിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെൻ്റർ ജീവനക്കാരി പൊലീസ് കസ്റ്റഡിയിൽ. നെയ്യാറ്റിന്‍കര സ്വദേശി ഗ്രീഷ്മയെയാണ് പത്തനംതിട്ട പൊലീസ് കസ്റ്റിഡിയിലെടുത്തത്. ഇവർ കുറ്റം സമ്മതിച്ചു.
നെയ്യാറ്റിൻകരയിലെ അക്ഷയ സെന്ററിലാണ് ഗ്രീഷ്മ ജോലി ചെയ്തിരുന്നത്. നാല് മാസം മുൻപാണ് ഇവർ ഇവിടെ ജോലിക്കെത്തിയത്. തനിക്ക് ഹാള്‍ ടിക്കറ്റ് എടുത്ത് നല്‍കിയത് അക്ഷയ സെന്റര്‍ ജീവനക്കാരിയാണെന്ന് വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംത്തിട്ട പോലീസ് ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തി ഗ്രീഷ്മയെ കസ്റ്റഡിയിലെടുത്തത്.
വിദ്യാർത്ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നൽകാൻ ഏൽപ്പിച്ചിരുന്നു. എന്നാൽ അപേക്ഷിക്കാൻ താൻ മറന്നുപോയെന്നാണ് പ്രതിയുടെ മൊഴി. പിന്നീട് ഹാള്‍ ടിക്കറ്റ് എടുക്കാന്‍ കുട്ടിയുടെ അമ്മ എത്തിയപ്പോള്‍ വ്യാജ ഹാള്‍ടിക്കറ്റ് തയ്യാറാക്കി നല്‍കുകയായിരുന്നുവെന്നുമാണ് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞത്. പത്തനംതിട്ട നഗരത്തിലെ തൈക്കാവ് സ്കൂളിലാണ് വ്യാജ ഹാൾടിക്കറ്റുമായി തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ വിദ്യാർഥി എത്തിയത്.
തുടക്കത്തിലെ പരിശോധനയിൽ തന്നെ പരീക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വ്യാജ ഹാൾടിക്കറ്റ് കണ്ടെത്തിയത്. വിദ്യാർഥിക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു.







