
കഴക്കൂട്ടം : 2024 ജൂലൈ 1 പ്രാബല്യത്തിൽ നടപ്പിലാക്കേണ്ട ശമ്പള പരിഷ്കരണ പ്രക്രിയ ഇടതുപക്ഷ സർക്കാർ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും ജൂലൈ ഒന്നിന് നടത്തുന്ന മാർച്ചും ധർണ്ണയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദീകരിക്കുന്നതിനായി ജോയിന്റ് കൗൺസിൽ കഴക്കൂട്ടം മേഖലയുടെ കീഴിലുള്ള വിവിധ കാര്യാലയങ്ങളിൽ വിശദീകരണ യോഗങ്ങൾ സംഘടിപ്പിച്ചു. പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശിക സമയബന്ധിതമായി ലഭ്യമാക്കാത്തതും വിലക്കയറ്റത്തിന് അനുപാതികമായി പ്രഖ്യാപിക്കപ്പെടുന്ന ക്ഷാമബത്ത ആനുകൂല്യങ്ങൾ മുൻകാല പ്രാബല്യം അനുവദിക്കാതെ തടഞ്ഞു വയ്ക്കപ്പെടുന്നതും ജീവനക്കാരെ ഏറെ പ്രയാസത്തിലാക്കിയിരിക്കുകയാണ്.
സർക്കാർ പ്രഖ്യാപിക്കുന്ന ജനോപകാരപ്രദമായ പദ്ധതികൾ താഴെത്തട്ടിൽ നടപ്പിലാക്കുന്ന സർക്കാർ ജീവനക്കാരുടെ ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനുണ്ടെന്ന് വിശദീകരണ യോഗങ്ങൾ വിലയിരുത്തി.
കഴക്കൂട്ടം മേഖലയുടെ കീഴിലുള്ള വിവിധ കാര്യാലയങ്ങളിൽ നടന്ന വിശദീകരണ യോഗങ്ങളിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന-ജില്ലാ-മേഖലാ ഭാരവാഹികളായ വി.കെ മധു, വി.ബാലകൃഷ്ണൻ, ആർ.സരിത, ടി.അജികുമാർ, ആർ.എസ് സജീവ്, സതീഷ് കണ്ടല, അരുൺജിത് എ.ആർ, ദേവികൃഷ്ണ.എസ്, സജികുമാർ.എസ്, കാഞ്ഞിരംപാറ ഉണ്ണികൃഷ്ണൻ, എ.കെ ചന്ദ്രൻ, ലോയൽ എ. അജി എന്നിവർ സംസാരിച്ചു.







