
പാലക്കാട് : നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയായ യുവതി ഗുരുതരാവസ്ഥയിലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. യുവതിയ്ക്ക് മോണോ ക്ലോണൽ ആൻ്റി ബോഡി നൽകി തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.
അണുബാധ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും വ്യാപനം തടയുകയാണ് ലക്ഷ്യമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. മറ്റ് വിദഗ്ധ ചികിത്സയും യുവതിയ്ക്ക് നൽകി വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
ഇവരുമായി സമ്പർക്കത്തിൽ വന്ന 173 പേരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി. ഇതിൽ 100 പേർ പ്രൈമറി കോൺട്രാക്റ്റിലുള്ളവരാണ്. അതിൽ കുടുംബാംഗങ്ങളും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. ഹൈറിസ്ക് കൊണ്ടാക്റ്റുകളിൽ ഉള്ളത് 52 പേരാണ്.
യുവതിയുടെ മകൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസലേഷനിൽ തുടരുകയാണ്. 12 പേർ പാലക്കാട്, മഞ്ചേരി മെഡിക്കൽ കോളേജുകളിലായി ഐസോലേഷനിലാണ്. ബാക്കി 73 പേർ സെക്കണ്ടറി കോണ്ടാക്റ്റാണ്.







