
തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരേ തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട് സർവകലാശാലകളിൽ വൻ പ്രതിഷേധം. സര്‍വകലാശാലകളെ കാവിവത്കരിക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധം. പലസ്ഥലങ്ങളിലും പ്രതിഷേധം സംഘർഷാവസ്ഥയിലെത്തി.
കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലേക്ക് എസ്എഫ്ഐ പ്രവർത്തകർ ഇരച്ചുകയറി. കാലിക്കട്ട് സർവകലാശാലയിലും കണ്ണൂർ സർവകലാശാലയിലും രാവിലെ മുതൽ ആരംഭിച്ച എസ്എഫ്ഐയുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.
സർവകലാശാല കവാടം തള്ളിത്തുറന്ന് ആസ്ഥാനത്തേക്ക് കയറിയ എസ് എഫ് ഐ പ്രവർത്തകർ സെനറ്റ് ഹാളിനുള്ളിലേക്ക് കടന്ന് പ്രതിഷേധിക്കുകയാണ്. കേരള സർവകലാശാല ആസ്ഥാനത്ത് ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകർ കെട്ടിടത്തിനുള്ളിൽ കയറിയത്. പ്രതിഷേധക്കാർക്കു നേരെ പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാർ പിന്മാറാന് തയാറായില്ല. പ്രതിഷേധം ഇപ്പോഴും ശക്തമായി തുടരുകയാണ്.







