
തിരുവനന്തപുരം: തിരുവനന്തപുരത്ത് മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘം പിടിയിൽ. അപ്രൈസർ ഉരച്ചു നോക്കിയാൽ പെട്ടെന്ന് മനസിലാകാത്ത തരത്തിൽ അതിവിദഗ്ദമായി സ്വർണം പൂശിയ നിലയിലാണ് ആഭരണങ്ങൾ നിർമ്മിച്ചത്. സംഭവത്തിൽ അഞ്ചു പേരെ പോലീസ് പിടികൂടി.
തിരുവനന്തപുരം വഴയില സ്വദേശി പ്രതീഷ് കുമാർ, അമ്പലമുക്ക് എൻസിസി റോഡ് സ്വദേശി ജിത്തു എന്ന് വിളിക്കുന്ന ഷെജിൻ, പത്തനംതിട്ട തണ്ണിതോട് സ്വദേശികളായ സ്മിജു സണ്ണി, സണ്ണി, അഖിൽ ക്ലീറ്റസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ പണമിടപാട് സ്ഥാപനമാണ് മുക്കുപണ്ടം പണയം വച്ചുവെന്ന് കാണിച്ച് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഈ മാസം 14 നാണ് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആദ്യം പ്രതീഷ് കുമാർ, ഷെജിൻ എന്നിവരെ പിടികൂടിയത്. തുടർന്ന് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സ്മിജു സണ്ണി, സണ്ണി എന്നിവരെ പിടികൂടിയത്. ഇവരാണ് ഈ റാക്കറ്റിലെ പ്രധാന കണ്ണികൾ.
ഇവരെ ചോദ്യംചെയ്തതോടെയാണ് കേരളം മുഴുവൻ ഇത്തരത്തിൽ വ്യാജ സ്വർണ്ണം വിതരണം നടത്തിയിരുന്ന സംഘത്തിന്‍റെ തലവനായ അഖിൽ ക്ലീറ്റസിനെ പിടികൂടിയത്. ഇയാളെ ചാലക്കുടിയിൽ നിന്നാണ് പിടികൂടിയത്.







