
തിരുവനന്തപുരം: കഠിനംകുളം കായലിലേക്ക് മലിനജലം ഒഴുക്കുന്നതായി പരാതി. കണിയാപുരം റെയിൽവേ ക്രോസ് മുതൽ മസ്താൻ മുക്കുവരെയുള്ള വീടുകളിൽ നിന്നും കടകളിൽ നിന്നും കല്യാണമണ്ഡപത്തിൽ നിന്നും കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മലിന ജലമാണ് കായലിലേക്ക് തള്ളുന്നത്.
കഠിനംകുളം കായലിൽ എത്തുന്ന പ്രധാനപ്പെട്ട തോടിലേക്കാണ് മസ്താൻ മുക്ക് സമീപത്ത് നിന്നും മലിനജലം തുറന്നുവിടുന്നത്. അതി രൂക്ഷമായ ദുർഗന്ധം വമിക്കുന്ന മാലിന്യ ജലമാണ് ശുദ്ധജലത്തിലേക്ക് തുറന്നുവിടുന്നത്. നിരവധി പരാതികൾ പഞ്ചായത്ത് അധികൃതർക്കും , ഹെൽത്ത് ഡിപ്പാർട്ട്മെന്റിലും നൽകിയിട്ടും നടപടിയൊന്നും എടുത്തില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.







