
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണംവിട്ട കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയുടെ കാൽ രണ്ടായി മുറിഞ്ഞുപോയി. ഇന്നലെ രാവിലെ 6 30 ഓടുകൂടി ആക്കുളം എയർഫോഴ്സിന് സമീപത്തായിരുന്നു അപകടം നടന്നത്. കഠിനംകുളം വെട്ടുതുറ സ്വദേശിനിയായ അജിതയ്ക്കാണ് (51) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.
അപകടത്തെ തുടർന്ന് അജിതയുടെ വലതുകാൽ മുറിച്ചുമാറ്റി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അജിതയുടെ നട്ടെല്ലിനും കൈയ്ക്കും പൊട്ടലുണ്ട്. ഭർത്താവ് നിഫിനും പരിക്കേറ്റു. നിഫിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം.
രാവിലെ ഭർത്താവുമൊത്ത് ഉള്ളൂരിൽ വീട്ടുജോലിക്ക് പോവുകയായിരുന്നു അജിത. ഭർത്താവ് നിഫിനാണ് വാഹനം ഓടിച്ചത്. എയർഫോഴ്സിന് മുന്നിൽ വച്ച് എതിരെ അമിതവേഗതയിൽ നിയന്ത്രണം വിട്ട കാർ രണ്ടുപേരെയും ഇടിച്ചുതെറിപ്പിച്ച് മറ്റൊരു സ്ഥലത്ത് പോയി ഇടിച്ചു നിന്നു.
ഇടിയുടെ ആഘാതത്തിൽ അജിതയുടെ കാൽ മുട്ടിന്റെ ഭാഗത്ത് വെച്ച് രണ്ടായി മുറിഞ്ഞു മാറി. മുറിഞ്ഞു മാറിയ കാൽ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും തുന്നിച്ചേർക്കാൻ കഴിഞ്ഞില്ല. വീട്ടു ജോലിചെയ്ത് കുടുംബം പോറ്റിയിരുന്ന അജിത അപകടത്തോടെ വരുമാന മാർഗ്ഗം ഇല്ലാത്ത അവസ്ഥയായി. സംഭവത്തിൽ ശ്രീകാര്യം പോലീസ് കേസെടുത്തു.







