
തിരുവനന്തപുരം: പേരൂർക്കട മാലമോഷണ കേസ് നുണക്കഥയെന്ന് അന്വേഷണ റിപ്പോർട്ട്. ക്രൈംബ്രാഞ്ചിന്റേതാണ് കണ്ടെത്തൽ. മാല മോഷണം പോയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ കുടുക്കാൻ പൊലീസ് കഥ മെനഞ്ഞുവെന്നുമാണ് ഡിവൈഎസ്‌പിയുടെ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. മാത്രമല്ല മറവി പ്രശ്നമുള്ള ഓമന ഡാനിയൽ മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ വച്ചു മറക്കുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
എന്നാൽ മാല വീടിനു പുറത്ത് വേസ്റ്റ് കൂനയിൽ നിന്നാണ് കിട്ടിയതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. വീട്ടുജോലിക്കാരിയായ ബിന്ദുവിന്റെ അന്യായ കസ്റ്റഡിയെ ന്യായീകരിക്കാൻ പൊലിസ് മെനഞ്ഞ കഥയാണ് ചവർ കൂനയിൽ നിന്നും മാല കണ്ടെത്തി എന്നത്.
ഇതോടെ ബിന്ദുവിന്റെ അറസ്റ്റ് ന്യായീകരിക്കാനാണ് ഉദ്യോഗസ്ഥര്‍ കഥ മെനഞ്ഞതെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വ്യക്തമായി. കൂടാതെ ബിന്ദുവിനെ അന്യായമായി സ്റ്റേഷനിൽ തടഞ്ഞുവെച്ചത് സ്റ്റേഷൻ ഹൌസ് ഓഫീസർ ശിവകുമാറും അറിഞ്ഞിരുന്നു.
രാത്രിയിൽ ശിവകുമാർ ബിന്ദുവിനെ ചോദ്യം ചെയ്തത് സിസിടിവിയിൽ വ്യക്തമെന്നും റിപ്പോർട്ടിൽ പറയുന്നു. ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.







