
ടെൽ അവീവ്: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുക്കുന്നുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.
ഇസ്രയേൽ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് വ്യക്തമാക്കുന്നുണ്ട്. ഇത് യുദ്ധം അവസാനിപ്പിക്കുന്നതിന് വഴി തുറക്കുമെന്നുമാണ് നെതന്യാഹുവിന്റെ ന്യായീകരണം.
ഹമാസിലെ ഉന്നത നേതാക്കൾക്കെതിരായ ഇന്നലത്തെ നടപടി പൂർണ്ണമായും സ്വതന്ത്രമായ ഒരു ഇസ്രായേലി നടപടിയായിരുന്നു. ദോഹയിലെ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഐഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിൽ സാധാരണ പൗരന്മാർക്ക് പരിക്കേൽക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നുവെന്നും ഐഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്.
കത്താര പ്രവിശ്യയിൽ ആയിരുന്നു സ്ഫോടനം നടന്നത്. ബോംബർ ജെറ്റുകൾ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്ന് ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. ഖത്തറിൻ്റെ സാംസ്കാരിക കേന്ദ്രം എന്നറിയപ്പെടുന്ന കത്താറയിൽ കറുത്ത പുക ഉയർന്നതായും റിപ്പോർട്ടുണ്ട്. നിരവധി തവണ സ്ഫോടനം കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.







