
തൃശൂര്‍: തൃശൂര്‍ ചേര്‍പ്പിലെ കലുങ്ക് സംവാദത്തിനിടെ വയോധകന്‍റെ അപേക്ഷ നിരസിച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്ത്. നിവേദനം സ്വീകരിക്കാതിരുന്നത് കൈപ്പിഴയാണെന്ന് സുരേഷ് ഗോപി പറഞ്ഞു.
കലുങ്ക് ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. കലുങ്ക് സൗഹൃദ സംവാദം നിര്‍ത്താന്‍ നോക്കേണ്ടെന്നും പതിനാല് ജില്ലകളിലും പോകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വേലായുധൻ ചേട്ടന് വീട് കിട്ടിയല്ലോ, സന്തോഷമുണ്ട്. കൊച്ചു വേലായുധൻമാരെ ഇനിയും കാണിച്ചുതരാം.
വേലായുധൻ ചേട്ടന്മാരെ ഇനിയും ഞാൻ അങ്ങോട്ടേക്ക് അയക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അവിടെയും ഇവിടെയും തെന്നിയും തെറിച്ചും കിടക്കുന്ന ചില കൈപ്പിഴകളെല്ലാം ചൂണ്ടിക്കാണിച്ച് ഈ തീഗോളം കെടുത്താമെന്ന് ഒരുത്തനും കരുതണ്ടെന്നും അത് നടക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. വീടില്ലാത്തവരുടെ പട്ടിക പുറത്തു വിടും. ഭരത് ചന്ദ്രന് ചങ്കുറ്റമുണ്ടെങ്കിൽ സുരേഷ് ഗോപിക്കും അതുണ്ട്.







