
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തെയാണ് കസ്റ്റഡിയിൽ വിട്ടത്. റാന്നി കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ വിട്ടു നൽകിയത്.
മുരാരിയെ തിരുവനന്തപുരത്തേക്കെത്തിച്ച് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ച് ശബരിമലയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തുന്നതിനെക്കുറിച്ച് പ്രത്യേക അന്വേഷണസംഘം ആലോചിക്കുകയാണ്. തെളിവെടുപ്പും ചോദ്യം ചെയ്യലും ഉൾപ്പെടെ പൂർത്തിയാക്കാനുണ്ടെന്ന് കാണിച്ചാണ് അന്വേഷണസംഘം മുരാരി ബാബുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.അതേസമയം പ്രതി ഭാഗം ജാമ്യാപേക്ഷ നൽകിയില്ല.
ആവശ്യപ്പെടുന്ന രേഖകൾ നൽകാത്ത ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ശബരിമലയില്‍ നിര്‍ണായക രേഖകള്‍ നശിപ്പിച്ചെന്ന് സൂചന.







