
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നഗരസഭയുടെ വിവിധ വാര്‍ഡുകളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടറുടെ നിർദ്ദേശാനുസരണം ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍തോതില്‍ ഫ്ളക്സ് ഉള്‍പ്പെടെയുള്ള നിരോധിത സൈനേജ് മെറ്റീരിയലുകള്‍ പിടികൂടി.
വഞ്ചിയൂരിൽ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ നിന്നാണ് ചട്ടവിരുദ്ധമായി സൂക്ഷിച്ചിരുന്ന നിരോധിത സൈനേജ് മെറ്റീരിയല്‍ പിടിച്ചെടുത്തത്.
ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്ററും ജില്ലാ ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസറും കൂടിയായ അരുണ്‍ രാജ് പി എന്‍, ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ രാജേഷ് ജി.കെ, ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനീയര്‍ രാഹുല്‍ ആര്‍. കോര്‍പ്പറേഷന്‍ ശ്രീകണ്ഠേശ്വരം സര്‍ക്കിള്‍ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അരുണ്‍ എസ് നായര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
പരിശോധനയില്‍ പിടിച്ചെടുത്ത ഏകദേശം 10,000 കിലോ നിരോധിത സാമഗ്രികള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി കോര്‍പ്പറേഷന്റെ മുട്ടത്തറയിലുള്ള മെറ്റീരിയല്‍ കളക്ഷന്‍ സെന്ററിലേക്ക് മാറ്റി. ചട്ടവിരുദ്ധമായി സാധനങ്ങൾ സൂക്ഷിച്ച സ്ഥാപനത്തിനെതിരെ കനത്ത പിഴ ഈടാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധനകള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.







