
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച എൽഡിഎഫ് പൊതുയോഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിച്ച്, സർവ്വതല സ്പർശിയായ വികസനം എൽഡിഎഫ് സർക്കാരിന് കൈവരിക്കാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്ത് വർഷം മുമ്പ് ജനങ്ങളിൽ ഉണ്ടായിരുന്ന നിരാശ ഇന്ന് ഇല്ലെന്നും, ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് ഒരു പോറലും സർക്കാർ വരുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി കോർപ്പറേറ്റുകളെ സഹായിക്കുന്ന നയമാണ് പിന്തുടരുന്നതെന്നും, ഈ വിഷയത്തിൽ കോൺഗ്രസും ബിജെപിയും ഒരേ നിലപാടിലാണ് എന്നും മുഖ്യമന്ത്രി വിമർശിച്ചു. ജനപക്ഷത്താണ് എൽഡിഎഫ് നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണക്കാർക്ക് ആശ്വാസമായ ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കുമെന്ന് 2021ൽ യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ഇന്ന് അതേ ലൈഫ് മിഷൻ വഴി ലക്ഷക്കണക്കിനാളുകൾക്ക് സ്വന്തം വീട് ലഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ രംഗത്തും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലനിൽക്കുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിൽ നിന്ന് ആവശ്യമായ സഹായം ലഭിച്ചിട്ടില്ലെന്നും, അർഹതപ്പെട്ട നികുതി വിഹിതം പോലും സംസ്ഥാനത്തിന് നൽകാത്ത സ്ഥിതിയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. മുണ്ടക്കൈ-ചൂരൽമല ദുരന്തസമയത്തും കേന്ദ്രസഹായം ലഭിച്ചില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. സംസ്ഥാനത്തിനെതിരെ കേന്ദ്രം പ്രവർത്തിച്ചപ്പോൾ കോൺഗ്രസിലെ എംപിമാർ കേരളത്തിനുവേണ്ടി ശബ്ദമുയർത്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി
കേരളത്തിൽ വർഗീയതയ്ക്ക് ഇടയില്ലെന്നും, സഹോദര്യമാണ് നമ്മുടെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണവും വേഷവും അടിസ്ഥാനമാക്കി ആരെയും ചോദ്യം ചെയ്യുന്ന സാഹചര്യം ഇവിടെ ഇല്ലെന്നും, തെരഞ്ഞെടുപ്പ് കാലത്ത് സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.







