
കൊച്ചി : സംസ്ഥാനത്ത് വീണ്ടും ആൾക്കൂട്ടക്കൊല. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം നടന്നത്. മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് തല്ലക്കൊല്ലുകയായിരുന്നു. എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം നടത്തിയെന്ന് ആരോപിച്ചായിരുന്നു മർദനം.
സംഭവത്തിൽ 6 അതിഥി തൊഴിലാളികളെ കസ്റ്റഡിലെടുത്തു. അസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. മരിച്ചയാളും അതിഥി തൊഴിലാളിയാണ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
പെരുമ്പാവൂർ മുടിക്കലിലെ എ.എം. വിനീർ എന്ന സ്ഥാപനത്തിലെ തൊഴിലാളികളാണിവർ. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമം നടത്തിയെന്ന് പറഞ്ഞ് മൂന്ന് സഹോദരന്മാർ ഉൾപ്പെടെയുള്ള ആറ് പേർ ചേർന്ന് യുവാവിനെ മർദ്ദിക്കുകയായിരുന്നു. 7 മൊബൈൽ ഫോണും ഒരു ലക്ഷം രൂപയും മോഷിച്ചുവെന്നാണ് ആരോപണം. എന്നാൽ പൊലീസിന് ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല.







