
തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് യുവാവ് വീടിന് തീയിട്ടു. കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിനെ തുടര്‍ന്നാണ് യുവാവ് വീടിനു തീയിട്ടത്. യുവാവ് ബന്ധുക്കളുടെ വീടിനാണ് തീയിട്ടത്. ഷാജഹാൻ-അമീന ദമ്പതികളുടെ വീടിനാണ് യുവാവ് തീയിട്ടത്.
കണിയാപുരത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. സംഭവത്തില്‍ അമീനയുടെ സഹോദരീ പുത്രൻ ഫൈസലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ഫൈസൽ ഇവരുടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് ലഹരിമരുന്ന് വാങ്ങാനായി പണം ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിനെത്തുടർന്ന് വീട്ടിൽ ബഹളം വയ്ക്കുകയും വീടിന് തീയിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനു ശേഷം സ്വന്തം കൈഞരമ്പ് മുറിക്കുകയും ചെയ്തിരുന്നു.
പിന്നീട് മംഗലപുരം പൊലീസെത്തി ഫൈസലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇന്ന് പുലർച്ചെ ഇയാൾ ആശുപത്രിയിൽ നിന്ന് ഇറങ്ങി ഇവരുടെ വീടിനു തീയിടുകയായിരുന്നു. ഉഗ്രശബ്ദം കേട്ട് നാട്ടുകാർ ഉണർന്നു നോക്കുമ്പോഴാണ് വീട് കത്തുന്നത് കണ്ടത്. ഈ സമയം ദമ്പതികൾ വീട്ടിൽ ഇല്ലായിരുന്നു. ഭീഷണി ഉള്ളതിനാൽ കുടുംബം ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. അതിനാൽ വൻ അപകടമാണ് ഒഴിവായത്.







