
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു. ഇന്ന് വൈകിട്ട് ആറു മണിയോടെയാണ് ശബ്ദ പ്രചാരണത്തിനുള്ള സമയം അവസാനിച്ചത്. കൊട്ടിക്കലാശത്തോടെയാണ് ഇരുപത്തിമൂന്ന് ദിവസത്തെ പ്രചാരണപ്പൂരത്തിന് കൊടിയിറങ്ങിയത്.
ഒമ്പതാം തീയ്യതി കേരളം പോളിങ് ബൂത്തിലേക്ക് കടക്കും. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ വലിയ ആവേശത്തിലാണ് കൊട്ടിക്കലാശം നടത്തിയത്. റോഡ് ഷോകളുമായി സ്ഥാനാർഥികള്‍ പ്രചാരണത്തിന്റെ അവസാനദിവസം മണ്ഡലങ്ങളിൽ സജീവമായി.
നഗര കേന്ദ്രങ്ങളും ഗ്രാമങ്ങളും രാഷ്ട്രീയ പാർട്ടികളുടെ കൊടികളും മുദ്രാവാക്യങ്ങളാലും സമ്പന്നമായി. സ്ഥാനാർഥികളും പ്രവർത്തകും ഒരു പോലെ കൊട്ടിക്കലാശത്തിൽ പങ്കാളികളായി. കൊടുംചൂടിനിടയിലാണ്, ഇരുപത്തി മൂന്ന് ദിവസം നീണ്ടുനിന്ന പ്രചാരണം കൊട്ടിക്കലാശിച്ചത്.
അതേസമയം കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും നടന്നു. എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം. യുഡിഎഫ് പ്രവർത്തകർ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർക്കും ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.
കൂടാതെ എറണാകുളത്ത് കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു. പറവൂരിൽ നടന്ന കലാശക്കൊട്ടിനിടെയാണ് കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചത്. തത്തപ്പിള്ളി സ്വദേശി അലിയാണ് കുഴഞ്ഞ് വീണ് മരിച്ചത്.







