
തൃശ്ശൂർ: ഗുരുവായൂരിൽ വോട്ട് ചെയ്യാൻ സാധിച്ചുവെന്നും ഗുരുവായൂരപ്പന് നന്ദിയുണ്ടെന്നും കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. ഗുരുവായൂരപ്പൻ്റെ മണ്ണില്‍ തൻ്റെ ആദ്യത്തെ വോട്ടാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ ബിജെപി നിര്‍ണായക ഘടകമാകുമെന്നും തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തില്‍ സര്‍പ്രൈസ് ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. ശോഭ സുരേന്ദ്രനെതിരെ ഉയരുന്ന ആരോപണത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. പാലക്കാട് ശോഭാ സുരേന്ദ്രനെതിരെ നടക്കുന്നത് വ്യക്തിഹത്യയാണെന്ന് സുരേഷ് ഗോപി ആരോപിച്ചു.
ചില ആളുകള്‍ ഭീഷണിയാണെന്ന് കാണുമ്പോള്‍ എതിരാളികള്‍ അയാളെ ലിസ്റ്റിട്ട് വയ്ക്കും. അവരെ വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും അവരെ മുന്നോട്ടു വിട്ടാൽ ആ പാർട്ടിക്ക് ഗുണം ഉണ്ടാകുമെന്ന് എതിരാളികൾക്ക് അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു.
നാളെ ശോഭയെ മര്യാദയ്ക്ക് എംഎല്‍എയായി ഇരിക്കാന്‍ സമ്മതിക്കരുത്. ശോഭ ജയിച്ചു വന്നാൽ കോടതിയിൽ പോകാനുള്ള ഒരു തുണ്ട് ആണ് ഇപ്പോൾ അരങ്ങേറിയത്. എതിരാളികളുടെ ഈ ചെപ്പടിവിദ്യയും പൊറാട്ട് നാടകവുമൊന്നും ഏശാന്‍ പോകുന്നില്ല. ജയിച്ചിട്ടും എനിക്കെതിരെ ഇപ്പോഴും കോടതിയിൽ പോകുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.







