
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മികച്ച പോളിങ്. 140 മണ്ഡലങ്ങളിലായി 882 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. സംസ്ഥാനത്താകെ 2,71,42,952 വോട്ടർമാരാണ് വിധിയെഴുതുക.
പത്തരയോടെ പോളിങ് 20.02 ശതമാനം കടന്നു. എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്നാണ് സൂചന. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, നടൻ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരും സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
തിരുവനന്തപുരം ജില്ലയിൽ 16.25% പോളിംഗ് രേഖപ്പെടുത്തി. വർക്കല -14.6, ആറ്റിങ്ങൽ -14.51, ചിറയിൻകീഴ് -14.45, നെടുമങ്ങാട് -17.36, വാമനപുരം -16.74, കഴക്കൂട്ടം -17.88, വട്ടിയൂർക്കാവ് -18, തിരുവനന്തപുരം -16.06, നേമം -17.23, അരുവിക്കര -16.95, പാറശ്ശാല -15.76, കാട്ടാക്കട -16.93, കോവളം -15.4, നെയ്യാറ്റിൻകര -16.24 എന്നിങ്ങനെയാണ് ജില്ലയിലെ ആദ്യ മണിക്കൂറുകളിലെ പോളിംഗ് നില.







