
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സംഭവത്തിന് കാരണമായ കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കാൻ ഗവർണർ നിർദ്ദേശിച്ചു.
ആരോഗ്യ സർവകലാശാല വിസിക്കാണ് നിർദ്ദേശം നൽകിയത്. വി സി മോഹനൻ കുന്നുമ്മൽ ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി. ആരോഗ്യ സർവകലാശാല അന്വേഷണസമിതി നാളെ കോളേജിൽ തെളിവെടുപ്പ് നടത്തും. വിദ്യാർഥികളുടെ മൊഴി എടുക്കും. സർവകലാശാല ഗവേർണിംഗ് കൗൺസിൽ അംഗം മേജർ ജനറൽ അജിത് നീലകണ്ഠനാണ് അന്വേഷണസംഘത്തലവൻ.
രണ്ടു ദിവസം സമിതി ക്യാംപസില്‍ തെളിവെടുപ്പ് നടത്തും. അതേസമയം വിസി ഗവര്‍ണറെ സന്ദര്‍ശിച്ച് വിവരങ്ങള്‍ അറിയിച്ചിരുന്നു. കൂടാതെ ആരോപണവിധേയനായ അധ്യാപകൻ ഡോക്ടർ എം കെ റാമിനെ പുറത്താക്കാനുള്ള മാനേജ്മെന്റ് തീരുമാനം ഉടനുണ്ടാകും. എന്നാൽ നിതിന്റെ മരണത്തിൽ പ്രതികളായ ഡോ. റാമിനെയും ഡോ. സംഗീതയെയും പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതികൾ ഒളിവിലാണ് എന്നാണ് വിവരം.







