
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ മാലിന്യ സംസ്കരണ പാളിച്ചയെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്ത്. നാറാത്തത് നാറുമെന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. ഇന്നത്തെ അവസ്ഥ അതീവ പരിതാപകരമാണ്. മാലിന്യ നിർമാർജനം പാടെ പാളിയെന്നും തെരുവുനായ് ശല്യം കൂടിയെന്നും ശിവൻകുട്ടി ആരോപിച്ചു.
‘മാറാത്തത് മാറും’ എന്ന ക്യാപ്‌ഷനുമായാണ് ബിജെപി ഇവിടെ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ അധികാരം കിട്ടിയതിന് ശേഷം അവരുടെ പ്രവർത്തനം കാണുമ്പോൾ സോഷ്യൽ മീഡിയ പറയുന്നത് പോലെ ‘നാറാത്തത് നാറും ബിജെപി വന്നാൽ’ എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പലയിടത്തും തെരുവുവിളക്ക് കത്തുന്നില്ല. കഴിഞ്ഞ നാല്പത് വർഷത്തിനിടയിൽ തലസ്ഥാന നഗരി ഇത്തരമൊരു മാലിന്യപ്രതിസന്ധിക്ക് സാക്ഷ്യം വഹിച്ചിട്ടില്ല. നഗരം പകർച്ച വ്യാധി ഭീതിതിയിലാണെന്നും നഗരത്തിലെ ജനജീവിതം ദുസ്സഹമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ പ്ലാനിംഗ് ഇല്ലാത്തത് കാരണം വേനൽക്കാല രോഗങ്ങളും പടർന്നുപിടിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല സർവ്വ കക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.







