
ഡൽഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 25 രൂപ മുതല്‍ 28 രൂപ വരെ വര്‍ധനയുണ്ടാകുമെന്ന പ്രചാരണം തള്ളി കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില ഉയർന്നു നിൽക്കുന്ന പശ്ചാത്തലത്തിലാണ് വില വർധിച്ചേക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നത്.
രാജ‍്യത്ത് വിവിധ സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായ ശേഷം ഇന്ധന വില ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 25 മുതൽ 28 വരെ രൂപ വർധിപ്പിക്കാനാണ് നീക്കം.
എന്നാൽ ഈ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. പെട്രോള്‍,ഡീസല്‍ വില വര്‍ധന പരിഗണനയിലില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം വില കൂടുമെന്ന തരത്തില്‍ വരുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണാജനകമെന്നും പ്രസ്താവനയില്‍ പറയുന്നു.
ജനങ്ങളില്‍ പരിഭ്രാന്തിയും ആശങ്കയും സൃഷ്ടിക്കാന്‍ ബോധപൂര്‍വം പടച്ചുവിട്ട തെറ്റായ വാര്‍ത്തകളാണിതെന്ന് മന്ത്രാലയം എക്‌സിലൂടെ അറിയിച്ചു. കഴിഞ്ഞ 4 വര്‍ഷത്തിനിടെ പെട്രോള്‍,ഡീസല്‍ വില വര്‍ധിപ്പിക്കാത്ത ഒരേയൊരു രാജ്യം ഇന്ത്യയെന്നും പ്രസ്താവനയിലുണ്ട്.







