
പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഓവര്‍ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം മാത്രമാണ് ഇപ്പോഴുള്ളതെന്നാണ് മന്ത്രി പറയുന്നത്. നിലവിലെ പ്രശ്നം രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇടയ്ക്കിടെയുള്ള വെെദ്യുതി മുടക്കം ഓവര്‍ ലോഡ് ആകുമ്പോള്‍ ഡ്രിപ്പ് ആവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പവർക്കെട്ട് ഇല്ലാത്ത പത്ത് വർഷം എന്ന എല്‍ഡിഎഫ് പരസ്യത്തിന് എതിരായ വിമർശനത്തോടും മന്ത്രി പ്രതികരിച്ചു. പ്രതിപക്ഷം പ്രകൃതിയോട് ചോദിക്കണമെന്നാണ് മന്ത്രിയുടെ പരിഹാസം. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഉടനീളം ഇപ്പോള്‍ വൈദ്യുതി പ്രതിസന്ധിയുണ്ട്. പ്രതിപക്ഷം അതുകൂടി നോക്കണമെന്നാണ് മന്ത്രി പറഞ്ഞു. റെഗുലേറ്ററി കമ്മീഷന്‍ ഹിയറിങ് കഴിഞ്ഞു. കൂടുതല്‍ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരും. കറന്റ് ചാർജ് കൂട്ടാതെയിരിക്കാൻ ശ്രമിക്കുമെന്നും ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വൈദ്യുതി ഉപയോഗം 6195 മെഗാവാട്ട് പിന്നിട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്യാസിന്റെ ലഭ്യതക്കുറവുള്ളതിനാല്‍ എല്ലാവരും ഇൻഡക്ഷൻ കുക്കറാണ് ഉപയോഗിക്കുന്നത്. ആരും സ്വയം നിയന്ത്രിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.







