
തിരുവനന്തപുരം: ആരാകും കേരളത്തിലെ മുഖ്യമന്ത്രിയെന്ന് 48 മണിക്കൂറിനകം പ്രഖ്യാപിക്കുമെന്ന് കെ മുരളീധരൻ. കെപിസിസി മുൻ അധ്യക്ഷന്മാർ ഉൾപ്പെടുന്ന മുൻ നേതാക്കളെ ചർച്ചയ്ക്കായി ഡൽഹിയിലേക്ക് വിളിപ്പിച്ചതിനു പിന്നാലെയാണ് കെ.മുരളീധരൻ ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് തന്നെ ആയിരിക്കും ചർച്ച. അല്ലാതെ കാലാവസ്ഥയെ കുറിച്ച് ചോദിക്കാൻ വിളിക്കില്ലല്ലോ. കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുന്‍ഷി ആണ് തന്നെ ക്ഷണിച്ചതെന്ന് കെ മുരളീധരന് പറഞ്ഞു. നാളെ എത്തണമെന്ന് നേതൃത്വം ആവശ്യപ്പെട്ടതായും മുരളീധരൻ പറഞ്ഞു.
എംഎൽഎമാരുടെ അഭിപ്രായത്തോടൊപ്പം തന്നെ മറ്റ് ഘടകങ്ങളും പരിഗണിച്ചാണ് ഹൈക്കമാൻഡ് തീരുമാനമെടുക്കുക. തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് പത്തുദിവസം ആയിട്ടല്ലേ ഉള്ളൂവെന്നും മുഖ്യമന്ത്രി തീരുമാനിക്കുന്നത് വൈകുന്നത് സാധാരണമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്ന് പേരുമായി ഹൈക്കമാൻഡ് വിശദമായ ചർച്ചകൾ നടത്തിയതായും മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ചേർന്ന് അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം അന്തിമമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.







