spot_imgspot_imgspot_img

നടിയെ ആക്രമിച്ച കേസ്; തുടർ നിയമ പോരാട്ടത്തിന് ഡബ്ല്യു സി സി

Date:

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കെതിരെ നടി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സൂചന. കേസിൽ പുതിയ സഹായ അഭ്യർഥനയുമായി ഡബ്ല്യുസിസി രംഗത്തെത്തിയിരിക്കുകയാണ്. ടിയെ ആക്രമിച്ച കേസിന്റെ തുടര്‍ നടത്തിപ്പിനും നിയമപോരാട്ടങ്ങള്‍ക്കുമായി ധനശേഖരണത്തിന് ആഹ്വാനം ചെയ്ത് വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) രംഗത്തെത്തിയത്.

നിയമ പോരാട്ടത്തിനായുള്ള ധനസമാഹരണത്തിനായി അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ് എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ചതായും സംഘടന അറിയിച്ചു. കോഴിക്കോട് ആസ്ഥാനമായി രജിസ്റ്റർ ചെയ്തിരിക്കുന്ന അവൾക്കൊപ്പം ലീ​ഗൽ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ഇത്തരത്തിൽ ധനസമാഹരണം ആരംഭിച്ചിരിക്കുന്നത്.

നടിക്ക് മാനസിക പിന്തുണ നൽകുന്നതിനൊപ്പം സാമ്പത്തിക പിന്തുണയും ആവശ്യമാണെന്നും ഇത്തരം കേസുകൾക്ക് സാധാരണയേക്കാൾ ചെലവ് കൂടുതലാണെന്നും ഡബ്ല്യുസിസി പറയുന്നു. അപൂര്‍വ്വത്തില്‍ അപൂര്‍വ്വം എന്ന് വിശേഷിപ്പിക്കാവുന്ന ഈ കേസില്‍ പൊതു സമൂഹത്തിന്റെ ഭാഗത്ത് നിന്ന് അതിജീവിതയ്ക്ക് ഒരു കൈത്താങ്ങ് നല്‍കേണ്ടത് ആവശ്യമാണെന്നും അതിജീവിത ഒറ്റയ്ക്ക് പോരാടുന്നതിന് പകരം നമ്മള്‍ അവരോട് ഒത്തുചേര്‍ന്ന് പോരാടുകയാണ് വേണ്ടതെന്ന് തിരിച്ചറിഞ്ഞാണ് ട്രസ്റ്റിന് രൂപം നല്‍കിയതെന്നും ഡബ്ല്യൂസിസി അറിയിച്ചു.

ഡബ്ല്യുസിസി പുറത്തിറക്കിയ പ്രസ്താവന;

കേരളത്തിന്‍റെ ചരിത്രത്തിൽ ഇന്നുവരെ കേട്ടിട്ടില്ലാത്ത കൊട്ടേഷൻ ബലാൽസംഗ കേസിന്‍റെ വിധിപ്രസ്താവം 2025 ഡിസംബർ 8ന് പുറത്തുവന്നു. അന്യായമായ ആ വിധിയോടുള്ള പ്രതികരണമെന്നോണം രൂപീകരിക്കപ്പെട്ട ‘അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റി’ന്‍റെ അംഗങ്ങൾ എന്ന നിലയിലാണ് ഇന്ന് ഞങ്ങൾ നിങ്ങളോട് സംസാരിക്കുന്നത്. അപൂർവ്വത്തിൽ അപൂർവ്വം എന്ന് വിശേഷിപ്പിക്കാവുന്ന ഈ കേസിൽ പൊതുസമൂഹത്തിന്‍റെ ഭാഗത്തുനിന്ന് അതിജീവിതക്ക് ഒരു കൈത്താങ്ങ് നൽകേണ്ടത് ആവശ്യമാണെന്ന് ഞങ്ങൾ കരുതുന്നു. മാത്രമല്ല ഇത്തരം കേസുകളിൽ അതിജീവിത ഒറ്റയ്ക്ക് പോരാടുന്നതിന് പകരം നമ്മളും കൂടി അവരോടൊത്ത് ചേർന്ന് പോരാടുകയാണ് വേണ്ടതെന്നും ഞങ്ങൾ തിരിച്ചറിയുന്നു. ഈ തിരിച്ചറിവാണ് ഞങ്ങളെ ഒന്നിപ്പിച്ചതും ഇത്തരം ഒരു ട്രസ്റ്റിന് രൂപം നൽകാൻ പ്രേരിപ്പിച്ചതും.

2017 ഫെബ്രുവരി 17ന് നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണത്തിന്‍റെയും വിചാരണയുടെയും പല ഘട്ടങ്ങളിലൂടെ കടന്നുപോയി. അവസാനം 2025 ഡിസംബർ എട്ടിന് വിധി പ്രഖ്യാപിക്കപ്പെട്ടു. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തു എന്ന് കണ്ടെത്തിയവരെ എറണാകുളം സെഷൻസ് കോടതി ശിക്ഷിച്ചു. ഈ സംഭവം ആസൂത്രണം ചെയ്തവരെന്ന കുറ്റം ചുമത്തി പ്രതികളാക്കപ്പെട്ട പ്രമുഖ സിനിമ താരം ദിലീപ് അടക്കം നാലു പേരെ, അവർക്കെതിരെ തെളിവുകൾ ഇല്ലെന്ന് പറഞ്ഞ് വിട്ടയച്ചു. അതിജീവിത അന്യായമായ ഈ വിധിക്കെതിരെ ഹൈക്കോടതിയിൽ ഒരു അപ്പീൽ കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു. പ്രോസിക്യൂഷനാണെങ്കിൽ അപ്പീൽ ഇതിനകം തന്നെ ഫയൽ ചെയ്‌തു കഴിഞ്ഞു.

കോടതികളുടെ കസ്റ്റഡിയിലുള്ളപ്പോൾ തന്നെ ഈ അതിക്രൂരമായ ലൈംഗികാക്രമണത്തിന്‍റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പലതവണ ദുരുപയോഗം ചെയ്യപ്പെട്ടു എന്നുള്ളത് ഞെട്ടലുളവാക്കുന്നതാണ്. ഈ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ മൂന്നുതവണ മാറിയതായി ഫോറൻസിക് സയൻസ് ലാബ് (FSL) റിപ്പോർട്ട് ചെയ്തിരുന്നു. ഈ കാർഡിലെ ദൃശ്യങ്ങൾ അനധികൃതമായി മറ്റു ഉപകരണങ്ങളിലേക്ക് കോപ്പി ചെയ്യപ്പെട്ടിട്ടുണ്ടാകുമെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇത് അതിജീവിതയുടെ സൗകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണെന്നതിനാൽ ഒരു ഗുരുതരമായ കുറ്റകൃത്യമാണ്. ഹൈക്കോടതി ഈ ചോർച്ചകളെപ്പറ്റി അന്വേഷണത്തിന് ഉത്തരവിട്ടുവെങ്കിലും അത് മുളയിലെ തന്നെ നുള്ളപ്പെട്ടു. ഹീനമായ കുറ്റകൃത്യത്തിൽ പങ്കെടുത്തുവെന്ന് ആക്ഷേപിക്കപ്പെട്ടവർക്കെതിരെ നീതിപൂർവമായ അന്വേഷണവും തക്കതായ ശിക്ഷയും ആവശ്യപ്പെട്ടുകൊണ്ട് അതിജീവിത ഹൈക്കോടതിയിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു റിട്ട് പെറ്റീഷൻ ഫയൽ ചെയ്യുന്നുണ്ട്.

സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകയായ അഡ്വ വൃന്ദ ഗ്രോവർ ആണ് അതിജീവിതയെ ഹൈക്കോടതിയിൽ പ്രതിനിധീകരിക്കുക. ഹൈകോടതിയിലെ അഭിഭാഷകരായ അഡ്വ. ഭദ്രകുമാരി, അഡ്വ. ജെ.സന്ധ്യ അടങ്ങുന്ന ഒരു ടീം അഡ്വ . വൃന്ദ ഗ്രോവറോഡ് ചേർന്ന് പ്രവർത്തിക്കും.

നീതി നിഷേധിക്കപ്പെട്ട ഈ വിധിക്കെതിരെ ഇനി ഉയർന്ന കോടതികളിൽ അപ്പീൽപോവുകയെന്നത് ഇപ്പോൾ പൊതുസമൂഹത്തിന്‍റെ കൂടി ആവശ്യമായി തീർന്നിരിക്കുന്നു. ഇത് നമ്മുടെ കൂടി പോരാട്ടമാണ്. ഇത്തരമൊരു നിയമ യുദ്ധത്തിന് സാമ്പത്തിക ചെലവുകൾ വളരെ കൂടുതലാണ്. ഈ കേസിനെ കുറിച്ചും അതിന്‍റെ സെഷൻസ് കോടതി വിധിയെക്കുറിച്ചും ആകാംക്ഷയുള്ള എല്ലാ നല്ലവരായ നാട്ടുകാരോടും, ഈ ലക്ഷ്യത്തിനുവേണ്ടി ഉദാരമായി സംഭാവന ചെയ്യാൻ ‘അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ്’ അഭ്യർത്ഥിക്കുന്നു. ട്രസ്റ്റിന്‍റെ അക്കൗണ്ടിലേക്ക് വരുന്ന പണം ഈ കേസിന്‍റെ നടത്തിപ്പിനായി മാത്രമേ ഉപയോഗിക്കുകയുള്ളൂ. അതിന്‍റെ വരവ് ചിലവ് കണക്കുകൾ യഥാസമയം പ്രസിദ്ധീകരിക്കുന്നതാണ്. അതിജീവിതയുടെ നിർദ്ദേശപ്രകാരമാണ് ഈ അക്കൗണ്ട് ഉപയോഗിക്കുക. കേസിൽ നീതി വിജയിക്കേണ്ടത് അതിജീവിതയുടെ മാത്രമല്ല നമ്മൾ ഓരോരുത്തരുടെയും ആവശ്യമാണെന്ന് ഉൾക്കൊണ്ടുകൊണ്ട് ലക്ഷ്യത്തിനുവേണ്ടി സംഭാവനകൾ നൽകണമെന്ന് ഞങ്ങൾ വിനീതമായി അഭ്യർത്ഥിക്കുന്നു. മഹനീയ ലക്ഷ്യത്തിനു വേണ്ടി സംഭാവനകൾ നൽകണമെന്ന് അഭ്യർഥിക്കുന്നു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നിയമപരമായ പോരാട്ടം നടത്തുന്ന അതിജീവിതമാർക്ക് പിന്തുന്ന നൽകുക എന്നതാണ് ഈ ട്രസ്റ്റിന്‍റെ ലക്‌ഷ്യം. കൃത്യമായ മാനദണ്ഡങ്ങളിലൂടെയും കമ്മിറ്റിയുടെ പരിശോധനയിലൂടെയുമാണ് സഹായമർഹിക്കുന്ന അതിജീവിതമാരെ ട്രസ്റ്റ് തിരഞ്ഞെടുക്കുക. അത്തരത്തിൽ ട്രസ്‌റ് തിരഞ്ഞെടുത്ത ആദ്യ പോരാട്ടമാണ് ഈ കേസിലേത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; മുന്നിൽ തിരുവനന്തപുരം

ഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. cbse.gov.in results, cbse.nic.in...

വിമാന ഇന്ധന വില വർധന; നിർണായക തീരുമാനവുമായി എയർ ഇന്ത്യ

ഡൽഹി: വിമാന ഇന്ധന വില വർധനവിന് പിന്നാലെ നിർണായക തീരുമാനവുമായി എയർ...

ഇന്ധന പ്രതിസന്ധി; പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും

ഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പുതിയ തീരുമാനവുമായി പ്രധാനമന്ത്രി...

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയിൽ

ഡൽഹി: കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Telegram
WhatsApp