മോഡലിംഗിന്റെ മറവില്‍ പെണ്‍വാണിഭം, സെക്‌സ് റാക്കറ്റ്; ‘മാസ്റ്റര്‍ ബ്രെയ്ന്‍’ പിടിയില്‍; ഒറ്റ ഇടപാടില്‍ വീണിരുന്നത് ലക്ഷങ്ങള്‍

0
17

കൊച്ചി: മോഡലിംഗിന് എന്ന പേരില്‍ യുവതികളെ ദുബായിലെത്തിച്ച് സെക്‌സ് റാക്കറ്റിന് കൈമാറിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ മുഖ്യസൂത്രധാരന്‍ എന്ന് പൊലീസ് വിശേഷിപ്പിക്കുന്ന മാവേലിക്കര സ്വദേശി ബിലാല്‍ എന്ന ശ്രീകുമാര്‍ ആണ് പിടിയിലായത്. സംഘത്തിന്റെ പ്രധാന ‘മാസ്റ്റര്‍ ബ്രെയിന്‍’ ശ്രീകുമാര്‍ ആണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി.

പെണ്‍കുട്ടികളെ സിന്ധുവിന് പരിചയപ്പെടുത്തിക്കൊടുത്തതും ഇയാളാണെന്നാണ് പൊലീസ് പറയുന്നത്. സിനിമ, സീരിയല്‍, മോഡലിങ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് തുടങ്ങിയ മേഖലകളില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടികളെ ഇവര്‍ വലയിലാക്കിയിരുന്നത്. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കാണിച്ച് ഇടപാടുകാരെ ആകര്‍ഷിക്കുകയും, വിദേശത്തേക്ക് ഉള്‍പ്പെടെ കടത്തുകയും ചെയ്തിരുന്നു. ഓരോ ഇടപാടില്‍ നിന്നും ലക്ഷക്കണക്കിന് രൂപയാണ് ഈ സംഘം സമ്പാദിച്ചിരുന്നത്
ഒരു ഇടപാടുകാരനെ തരപ്പെടുത്തി കൊടുക്കുമ്പോള്‍ സംഘത്തിന് 25,000 രൂപ ലഭിച്ചിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ നേരത്തെ സിന്ധു, മഞ്ജിമ, അലീന എന്നീ മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തിരുന്നു. സിനിമാ സീരീയില്‍ മോഡല്‍ രംഗത്തെ പ്രമുഖര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ശ്രീകുമാറിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ സിനിമ-മോഡലിങ് രംഗത്തെ പ്രമുഖര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ ആളുകള്‍ പരാതിയുമായി മുന്നോട്ട് വരാന്‍ പൊലീസ് പ്രത്യേക നമ്പറും വനിതാ ഉദ്യോഗസ്ഥയെയും ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

ഫാഷന്‍ ഷോയില്‍ പങ്കെടുപ്പിക്കാനെന്ന വ്യാജേനയാണ് മുഖ്യസൂത്രധാരി അലീന മോഡലുകളെ ദുബാിലെത്തിച്ചത്. ഇതിനായി സെലിബ്രിറ്റികളെ ഉപയോഗിച്ച് പരസ്യം ചെയ്യുകയും ചെയ്തു. സിന്ധുവാണ് യുവതികളെ ദുബൈയിലെത്തിച്ചത്. ദുബൈയില്‍ വെച്ച് യുവതികള്‍ നേരിട്ടത് ക്രൂരപീഡനമെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടികളെ ലഹരി നല്‍കി മയക്കി, ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും യുവതികളെ പലര്‍ക്കും മുന്‍പില്‍ കാഴ്ചവെച്ചെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.

വീട്ടിലേക്ക് നഗ്‌ന ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുകയും കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതകളാണെന്നും പരാതിക്കാരി പറയുന്നു. കേസിലെ പ്രതികള്‍ക്ക് സിനിമ-സീരിയല്‍ രംഗത്തെ പ്രമുഖരുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഈ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചതായാണ് വിവരം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here