
കണ്ണൂർ: തന്റെ വീടുകളിൽ ഉൾപ്പെടെ നടന്ന ഇ ഡി റെയ്ഡിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇത്തരത്തിലുള്ള പരിശോധന ഇഡി ആഗ്രഹിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. പെട്ടെന്നുണ്ടായ ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. റെയ്ഡ് കൊണ്ടൊന്നും തളർത്താമെന്ന് ആരും കരുതേണ്ടതില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.
ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളൂ. ഈ തരത്തിലുള്ള നടപടികൾ കൊണ്ട് തളർത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ടതില്ലെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ ഗാന്ധിയടക്കമുള്ള പലർക്കും വലിയ മനഃസംതൃപ്തി നൽകുന്ന കാര്യമാണ് സംഭവിച്ചത്. തങ്ങളുടെ പാർട്ടിക്കാരല്ലാത്തവരുടെ നേരെ ഇഡി ആക്രമണം നടന്നോട്ടെയെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്തുകൊണ്ട് ഇഡി റെയ്ഡ് ചെയ്യുന്നില്ല. എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് രാഹുൽ ഗാന്ധി ചോദിച്ചതെന്ന് പിണറായി വിജയൻ പറഞ്ഞു. ഇ ഡി ഉദ്യോഗസ്ഥർ അവരുടെ ജോലിയാണ് ചെയ്തത്. ഇതുകൊണ്ടൊന്നും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇ ഡി പരിശോധനയ്ക്ക് ശേഷം വീടിന് പുറത്തെത്തി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പാർട്ടിയുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചത്. പാർട്ടി ശത്രുക്കൾ കൊത്തിവലിക്കാൻ തയാറായിട്ടുള്ള ഘട്ടത്തിൽ പാർട്ടി പിന്തുണ നൽകി. ആ പിന്തുണക്ക് ഒരു കുറവും ഉണ്ടായിട്ടില്ലെന്നും എല്ലാവർക്കും ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു.







