ആറ്റിങ്ങൽ: ആറ്റിങ്ങലില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. ഇന്നലെ രാവിലെ 8:30 ഓടെയാണ് കുട്ടിയെ കാണാതായത്. നിയാസ്-നിഷ ദമ്പതികളുടെ മകന്‍ ഉമര്‍ നിഥാനെ(14) കാണാതായത്. ആറ്റിങ്ങല്‍ പളളിക്കലില്‍ നിന്നുമാണ് കുട്ടിയെ കാണാതായത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ വര്‍ക്കല ക്ലിഫില്‍ നിന്നും കുട്ടിയെ കണ്ടെത്തി. പള്ളിക്കല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഉമര്‍. സുഹൃത്തുക്കള്‍ക്കൊപ്പം ക്ലിഫ് കാണാൻ പോയതാണ് കുട്ടി എന്നാണ് പൊലീസിനോട് പറഞ്ഞത്. തുടർന്ന് കൈയ്യിലെ പൈസ തീരുകയും തിരികെ വീട്ടിലേക്ക് മടങ്ങാൻ കഴിയാതെ അവിടെ കുടുങ്ങുകയും ആയിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ പള്ളിക്കലിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പോകുന്നെന്ന് പറഞ്ഞാണ് ഉമർ വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ ട്യൂഷൻ കഴിഞ്ഞ് എത്തേണ്ട സമയം കഴിഞ്ഞിട്ടും മകൻ തിരികെ എത്താത്തതിനെ തുടർന്നാണ് മാതാപിതാക്കൾ അന്വേഷണം ആരംഭിച്ചത്.
അപ്പോഴാണ് ട്യൂഷന്‍ സെന്ററില്‍ കുട്ടി ചെന്നിരുന്നില്ലെന്ന് അറിയുന്നത്. ഉടൻ തന്നെ ബന്ധുക്കള്‍ പള്ളിക്കല്‍ സിഐക്കും ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും പരാതി നല്‍കി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പള്ളിക്കലില്‍ നിന്നും ബസില്‍ കയറി ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ഉമര്‍ ഇറങ്ങിയതായി സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തു. അതിനു ശേഷം പരിസര പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിച്ച് വരവെയാണ് ഉമര്‍ വര്‍ക്കല ക്ലിഫില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്.