
ഇടുക്കി: പീരുമേട്ടിലെ ആദിവാസി സ്ത്രീയുടെ മരണം കാട്ടാന ആക്രമണത്തെ തുടർന്നല്ലെന്ന് കണ്ടെത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം സ്ഥിതീകരിച്ചത്. സംഭവത്തിൽ ഭര്‍ത്താവ് ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തോട്ടാപ്പുര ഭാഗത്ത് താമസിച്ചിരുന്ന സീത(42) ആണ് മരിച്ചത്. വനത്തില്‍വച്ച് വെള്ളിയാഴ്ച കാട്ടാന ആക്രമിച്ചു എന്നായിരുന്നു ഇവരുടെ ഭർത്താവ് ബിനു പറഞ്ഞിരുന്നത്. വന്യ മൃഗ ആക്രമണ ലക്ഷണം ഒന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയില്ല. പീരുമേട് താലൂക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകം എന്ന് കണ്ടെത്തിയിരിക്കുന്നത്.
കാട്ടാനക്കൂട്ടത്തില്‍ ഒരു കൊമ്പന്‍ സീതയെ തട്ടിയെറിയുകയായിരുന്നെന്നും രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ലെന്നും ആയിരുന്നു ഇന്നലെ പറഞ്ഞത്. എന്നാൽ ശരീരത്തിൽ കാട്ടാന ആക്രമിച്ചതിന്റെ യാതൊരു ലക്ഷണങ്ങളും ഇല്ലെന്ന് തെളിയുകയായിരുന്നു. കൃത്യമായ ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്.
കല്ല് കൊണ്ടുള്ള മർദനത്തിൽ തലയ്ക്കു സാരമായ പരുക്കേറ്റിട്ടിട്ടുണ്ട്. സീതയുടെ മൂന്ന് വാരിയെല്ലുകളാണ് മർദനത്തിൽ ഒടിഞ്ഞതായി കണ്ടെത്തിയിട്ടുള്ളത്. ഇവ ശ്വാസ കോശത്തിൽ തുളഞ്ഞ് കയറുകയും ചെയ്തിരുന്നു. അതിക്രൂരമായിട്ടാണ് സീതയെ ഇയാൾ മർദിച്ചിരിക്കുന്നത്. നാഭിക്ക് തൊഴി കിട്ടിയിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.


