
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. സുമയ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
കന്റോൺമെന്റ് പൊലീസാണ് ഡോക്ടർ രാജീവ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി 336, 338 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രശ്നം ആരോഗ്യവകുപ്പ് നിസ്സാരമായി കാണുന്നുവെന്ന് സുമയ്യയുടെ സഹോദരീഭർത്താവ് ആരോപിച്ചു.തനിക്കുണ്ടായ ദുരനുഭവത്തിൽ നഷ്ടപരിഹാരം വേണമെന്നാണ് സുമയ്യയുടെയും കുടുംബത്തിന്റെയും ആവശ്യം.
അതേസമയം സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് രംഗത്തെത്തി. സംഭവത്തിൽ നേരത്തെ തന്നെ വിശദമായി അന്വേഷിക്കാൻ നിർദ്ദേശം നൽകിയിരുന്നുവെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. സംഭവത്തിൽ ഉത്തരവാദികൾ ആയിട്ടുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോടായി പറഞ്ഞു. ഇതിനായി വിദഗ്ധസമിതിയെയും നിയോഗിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.







