
തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയിൽവേ ലൈന്‍ പത്തനംതിട്ട-പുനലൂർ – നെടുമങ്ങാട് വഴി വിഴിഞ്ഞം തുറമുഖത്തേക്ക് വരെ വികസിപ്പിക്കുന്നതിനും സര്‍വ്വെ നടത്തി ഡി.പി.ആര്‍ തയ്യാറാക്കന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭ്യമാക്കുന്നതിനും ആവശ്യപ്പെട്ട് മന്ത്രി ജി.ആര്‍. അനില്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ മുൻഗണന നല്‍കുന്ന അങ്കമാലി-എരുമേലി ശബരി റെയിൽവേയ്ക്കായി കേരള റെയിൽവേ ഡെവലപ്പ്മെന്റ് കോർപറേഷൻ തയ്യാറാക്കിയ ഡി.പി.ആർ റെയിൽവേയുടെ ധനകാര്യ വിഭാഗം അംഗീകരിച്ചിരുന്നു.
മലയോര മേഖലയിലെ ജനങ്ങളുടെ ഏറെക്കാലമായുള്ള കാത്തിരിപ്പാണ് തിരുവനന്തപുരം – കൊല്ലം – പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ഒരു റെയില്‍പാത. വ്യാസായിക ആവശ്യങ്ങള്‍ക്കും തൊഴില്‍ – വിദ്യാഭ്യാസ – വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കും ഇതിലൂടെ പരിഹാരമാകും. തുറമുഖ അനുബന്ധ സംരംഭങ്ങൾ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിച്ച് തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കാൻ വളരെയേറെ സഹായകരമാകും ഈ പാത.
വിഴിഞ്ഞം തുറമുഖം അനുബന്ധ സംരംഭങ്ങള്‍ക്കും കേരള, തമിഴ് നാട് വ്യാവസായിക ഇടനാഴിയായി റെയില്‍വെ പാതയെ മാറ്റി തീര്‍ക്കാനാകും. നെടുമങ്ങാട് നിയോജകമണ്ഡലം എല്‍.ഡി.എഫ് കണ്‍വീനര്‍ അഡ്വ ആര്‍. ജയദേവന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തില്‍ ഷെരീഫ് എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.







