
തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വാഹന പരിശോധന നടത്തി പണം തട്ടിയ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം കാഞ്ഞിരക്കുളത്താണ് സംഭവം. കാഞ്ഞിരംകുളം സ്വദേശി രതീഷി (37) നെയാണ് പോലീസ് പിടികൂടിയത്.
ഇയാള്‍ പാറശ്ശാല ആര്‍ടിഒ ഓഫീസിലെ മുൻ താല്‍കാലിക ജീവനക്കാരനായിരുന്നു. തമിഴ്നാട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബൈപ്പാസ് മേഖലയിലാണ് രാത്രികാലത്ത് ലോറികൾ തടഞ്ഞ് ഇയാൾ പരിശോധനകൾ നടത്തിയിരുന്നത്.
തിരുനല്‍വേലി സ്വദേശി സെന്തില്‍ കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം തുറമുഖത്തേക്കു വരുന്ന ലോറികളിലടക്കം ഇയാൾ ആർ ടി ഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് പരിശോധനകൾ നടത്തിയിരുന്നു.
തുടർന്ന് പിഴ ചുമത്തുന്നു എന്ന രീതിയിൽ പണം തട്ടിയെടുത്തിരുന്നതായും പൊലീസ് പറയുന്നു. ഗൂഗിൾ പേ വഴി പണം കൈക്കലാക്കുന്നതായിരുന്നു രീതി. ഈ മാസം 14-ന് ജിഎസ്ടി എന്ന കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞും ഇയാൾ പണപ്പിരിവു നടത്തിയിരുന്നു.







