
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ഒന്നാം വർഷ ബി.ഡി.എസ്. വിദ്യാർത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ ആർ. എൽ. നിധിൻരാജിന്റെ മരണത്തിന് പിന്നിൽ ജാതി-വർണ അധിക്ഷേപമുണ്ടെന്ന ആരോപണം സംബന്ധിച്ച് വിവിധ ദിനപത്രത്തിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറോട് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കാൻ നിർദ്ദേശിച്ചു.
കമ്മീഷൻ ചെയർപേഴ്സൺ ശേഖരൻ മിനിയോടൻ, കമ്മീഷൻ അംഗം ടി. കെ. വാസു എന്നിവർ മരണപ്പെട്ട വിദ്യാർത്ഥിയുടെ ഭവനം സന്ദർശിച്ചു. മാതാപിതാക്കളിൽ നിന്നും സംഭവത്തെ സംബന്ധിച്ച് വിശദവിവരങ്ങൾ ആരായുകയുണ്ടായി.
കൂടാതെ നിതിൻ രാജിന്റെ മരണത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ എം ഷാജറിന്റെ നേതൃത്വത്തിൽ കോളേജിൽ എത്തി സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി എടുത്തു. യുവജന കമ്മീഷൻ അംഗം രൺദീപ് പി.പി, സംസ്ഥാന കോഡിനേറ്റർ അഡ്വ. രാഹുൽ രാജ്, ജില്ലാ കോഡിനേറ്റർ വൈഷ്ണവ് മഹേന്ദ്രൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു. വിഷയത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്ത് ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.







