
തിരുവനന്തപുരം: ഭൂരഹിതരേയും ഭവനരഹിതരേയും സഹായിക്കുന്നതിന് ലൈഫ് മിഷൻ ഭവന പദ്ധതിയുടെ ഭാഗമായി സർക്കാർ നടപ്പാക്കുന്ന മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിലേക്ക് ഭൂമി സംഭാവനയായി നൽകാം. മൂന്ന് സെന്റിൽ കുറയാത്ത, വഴി സൗകര്യമുള്ള, വീട് നിർമാണത്തിന് അനുയോജ്യമായ എത്ര സെന്റ് ഭൂമി വേണമെങ്കിലും ക്യാമ്പയിനിലേക്ക് സൗജന്യമായി നൽകാവുന്നതാണ്.
രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ചെലവുകൾ തദ്ദേശ സ്ഥാപനങ്ങൾ വഹിക്കും. വിട്ടു നൽകുന്ന ഭൂമിയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും, രജിസ്ട്രേഷൻ ഫീസും ഒഴിവാക്കുന്നതിന് സർക്കാർ ഉത്തരവുണ്ട്. ഭൂമിയുടെ യോഗ്യത നിർണയം, അനുയോജ്യത, രജിസ്ട്രേഷൻ വ്യവസ്ഥകൾ, ഭൂമി നിരാകരിക്കൽ തുടങ്ങിയ വിഷയങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും സർക്കാർ മാർഗരേഖയുണ്ട്.
ഭൂവുടമകൾ ഭൂമി സംഭാവന ചെയ്യുമ്പോൾ രണ്ടു രീതിയിൽ രജിസ്റ്റർ ചെയ്തു നൽകാം. മുൻഗണന ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ പേരിൽ നേരിട്ട് രജിസ്റ്റർ ചെയ്യാം. തദ്ദേശ സ്ഥാപനങ്ങൾക്കാണ് രജിസ്റ്റർ ചെയ്തു നൽകുന്നതെങ്കിൽ, സെക്രട്ടറിയുടെ പേർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. ലഭിക്കുന്ന ഭൂമി വ്യക്തിപരമായ വീടുകൾക്കായി ഗുണഭോക്താക്കൾക്കു പരമാവധി മൂന്ന് സെന്റ് വരെ വീതിച്ചു നൽകും. അടിസ്ഥാന സൗകര്യങ്ങൾ തദ്ദേശ സ്ഥാപനങ്ങളാണ് ഉറപ്പുവരുത്തുന്നത്.
ജില്ലയിൽ നിന്ന് പദ്ധതിയിലേക്ക് ഇതുവരെ 297 സെന്റ് ഭൂമിയാണ് സൗജന്യമായി കിട്ടിയത്. കള്ളിക്കാട്, പാങ്ങോട്, പൂവച്ചൽ, നഗരൂർ ഗ്രാമപഞ്ചായത്തുകളിൽ നിന്നാണ് ഭൂമി ലഭിച്ചത്. ഭൂമിയുടെ ലഭ്യതക്കുറവ്, ഉയർന്ന മാർക്കറ്റ് വില, ഭവന നിർമാണത്തിന് അനുയോജ്യമായ ഭൂമി ലഭിക്കാത്തത്, ഗ്രാമപഞ്ചായത്തുകളുടെ പരിമിതമായ വിഭവങ്ങൾ എന്നിവ മിതമായ ഭൂമി ലഭിക്കുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിച്ച സാഹചര്യത്തിലാണ് മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിൻ സർക്കാർ ആവിഷ്കരിച്ചത്.
ക്യാമ്പയിനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളെയോ 9446452266 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണെന്ന് ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ അറിയിച്ചു.







