
കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന് വിട നൽകാനൊരുങ്ങി നാട്. നാടിനെ ആകെ കണ്ണീരിലാഴ്ത്തി മിഥുന്റെ പൊതുദർശനം ആരംഭിച്ചു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും മൃതദേഹം സ്കൂളിലേക്ക് കൊണ്ടുപോയി.
ഉച്ചയ്ക്ക് 12 മണിവരെയാണ് സ്കൂളിൽ പൊതുദർശനം നടക്കുക. അധ്യാപകരും, വിദ്യാർത്ഥികളും, നാട്ടുകാരും ഉൾപ്പടെയുള്ളവർ ഇവിടെ മിഥുന് അന്ത്യോപചാരം അർപ്പിക്കാനെത്തും. തുടർന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ എത്തിക്കും. വൈകിട്ട് 5 മണിയോടെ വീട്ടുവളപ്പിലായിരിക്കും സംസ്കാരം നടക്കുക.
അതെ സമയം തന്റെ മകനെ അവസാനമായി ഒരു നോക്ക് കാണാനായി മിഥുന്റെ അമ്മ സുജ നാട്ടിലെത്തി. തുർക്കിയിൽ നിന്നും 8.50ന് ഇന്‍ഡിഗോ വിമാനത്തിലാണ് സുജയെത്തിയത്. അവിടെ നിന്നും പോലീസ് അകമ്പടിയോടെയാണ് സുജയെ മിഥുന്റെ അടുക്കൽ എത്തിച്ചത്.







