
തിരുവനന്തപുരം: അയൽവാസിയുടെ അസഭ്യവർഷത്തിൽ മനംനൊന്ത് തിരുവനന്തപുരത്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. വിഴിഞ്ഞം വെങ്ങാനൂർ വെണ്ണിയൂരിലാണ് സംഭവം നടന്നത്. വെങ്ങാനൂർ നെല്ലിവിള ഞെടിഞ്ഞിലിൽ സ്വദേശിയായ അജുവിന്റെയും സുനിതയുടെ മകൾ അനുഷ (18) യെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
അയൽവാസിയായ സ്ത്രീ അസഭ്യം പറഞ്ഞതിന്‍റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് പരാതി. ഇന്നലെ ഉച്ചയോടെയാണ് വീട്ടിലെ ഒന്നാംനിലയിലെ കിടപ്പുമുറിയിൽ പെൺകുട്ടിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ധനുവച്ചപുരം ഐടിഐയിൽ പ്രവേശനം നേടി ക്ലാസ് തുടങ്ങുന്നത് കാത്തിരിക്കുകയായിരുന്നു അനുഷ.
അയല്‍ക്കാരിയുടെ മകന്‍ ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ് രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ഇതറിഞ്ഞ് ഇയാളുടെ ആദ്യഭാര്യ അനുഷയുടെ വീട്ടുവളപ്പിലൂടെ അവിടെയുണ്ടായിരുന്ന മതിൽ കടന്നാണ് ഭർത്താവിന്റെ വീട്ടിലേക്ക് പോയത്. ഇതിനു ആദ്യഭാര്യയെ സഹായിച്ചത് അനുഷ ആണെന്ന് പറഞ്ഞാണ് അയൽവാസിയായ സ്ത്രീ അസഭ്യം പറഞ്ഞത്. സംഭവത്തിൽ കുടുംബം പോലീസിൽ പരാതി നൽകി.







