
ആലപ്പുഴ: വേലിക്കകത്ത് വീട്ടിൽ നിന്നും വി എസ് അവസാനമായി ഇറങ്ങി. അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായി വി.എസ്. അച്യുതാനന്ദന്‍റെ ഭൗതിക ശരീരം വേലിക്കകത്ത് വീട്ടിൽ നിന്നും പടിയിറങ്ങി. സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം ആരംഭിച്ചു.
ആയിരക്കണക്കിന് ആളുകളാണ് വിഎസിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ വീട്ടിലെത്തിയത്. കനത്ത മഴയിലും തളരാതെ ഇടറാതെ വിഎസിനെ ഒരുനോക്ക് കാണാന്‍ അഭൂതപൂര്‍വമായ ജനത്തിരക്കാണ് ജില്ലാ കമ്മറ്റി ഓഫീസിലും. തലസ്ഥാന നഗരിയിൽ നിന്നും 22 മണിക്കൂർ പിന്നിട്ടിട്ടാണ് വി എസ് ജന്മസ്ഥലത്തെത്തിയത്.
പെരുമഴയത്തും അർധരാത്രിക്കപ്പുറവും വഴിനീളെ തടിച്ചുകൂടിനിന്ന പതിനായിരക്കണക്കിന് ആളുകളുടെ ആദരം ഏറ്റുവാങ്ങിയാണ് അദ്ദേഹത്തിന്റെ മടക്കയാത്ര. മൂന്നുമണിയോടെയായിരുന്നു വിഎസിന്‍റെ സംസ്കാരം വലിയ ചുടുകാട്ടിൽ നിശ്ചയിച്ചിരുന്നത്. എന്നാൽ വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തില്‍ സമയക്രമമെല്ലാം മാറ്റിയിരിക്കുകയാണ്.







